തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് പാർടിക്ക് അകത്ത് ഉയർന്നുവരുന്ന പോസ്‌റ്റർ പ്രതിഷേധം ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാം നല്ല രീതിയിൽ തീരുമെന്നാണ് പ്രത്യാശ. ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് പരിഗണിക്കുന്നവർക്ക് എതിരെ വിവിധ ജില്ലകളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പാലോട് രവിക്കെതിരെ ആയിരുന്നു ഇന്ന് പ്രത്യക്ഷപ്പെട്ട പോസ്‌റ്റർ. ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്‌റ്റർ പതിച്ചിട്ടുള്ളത്. രവി ബിജെപി അനുഭാവി ആണെന്നാണ് പോസ്‌റ്ററിലെ ആരോപണം. ഔദ്യോഗിക സ്‌ഥാനാർഥികളെ തോൽപ്പിച്ചതാണോ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്‌റ്ററിൽ ചോദിക്കുന്നുണ്ട്.
പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന പിഎസ് പ്രശാന്ത് പരസ്യമായി രംഗത്ത് വന്നിരുന്നു. തന്നെ കാലുവാരി തോൽപിച്ചത് പാലോട് രവിയാണെന്ന് പ്രശാന്ത് ആരോപിക്കുകയും ചെയ്‌തു. കോൺഗ്രസ് തോൽവി പഠിക്കാൻ നിയോഗിച്ച കമ്മീഷന് മുന്നിലും പ്രശാന്ത് പാലോട് രവിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.
അതിനിടെ, ഉമ്മൻചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് ഡിസിസി അധ്യക്ഷ പട്ടികയെച്ചൊല്ലി എ ഗ്രൂപ്പിൽ കടുത്ത അതൃപ്‌തി പുകയുന്നുണ്ട്. ഡിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് ഫിൽസൺ മാത്യൂസിന്റെ പേര് ഉമ്മൻചാണ്ടി ഏകപക്ഷീയമായി നിദ്ദേശിച്ചതാണ് ഗ്രൂപ്പിനുള്ളിൽ എതിർപ്പിന് കാരണമായിരിക്കുന്നത്.
അതേസമയം, ഡിസിസി പുനഃസംഘടനയെ ചൊല്ലി പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ നേതാക്കളെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നു. കോൺഗ്രസ് പുനഃസംഘടനയിൽ ഗ്രൂപ്പുകളെ തഴഞ്ഞ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നടപടിയിൽ പ്രതിഷേധമുള്ള ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡ് ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇരു നേതാക്കളുമായും ചർച്ച നടത്തി.
ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ അതൃപ്‌തി അറിയിച്ചിരുന്നു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകണമെന്ന നിർദ്ദേശമാണ് ഹൈക്കമാൻഡ് പുതിയ നേതൃത്വത്തിന് നൽകിയിരുന്നത്. എന്നാൽ ഓരോ തീരുമാനത്തിലും മുതിർന്ന നേതാക്കളും പുതിയ നേതൃത്വവും ഏറ്റുമുട്ടുന്ന സ്‌ഥിതിയാണ് കേരളത്തിൽ ഉള്ളത്. ഇതേത്തുടർന്നാണ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താൻ ഹൈക്കമാൻഡ് താരീഖ് അൻവറിനെ ചുമതലപ്പെടുത്തിയത്.
Most Read: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യൂ