മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാൻ സ്വാമിയുടെ മരണം ഞെട്ടിപ്പിച്ചുവെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. ഭീമ കൊറഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുൻപായിരുന്നു അദ്ദേഹത്തിന്റെ മരണം. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗങ്ങളും വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളും കാരണം അവശനിലയിലായിരുന്ന സ്‌റ്റാന്‍ സ്വാമിക്ക് ആവശ്യമായ ചികില്‍സ ലഭിക്കാൻ വൈകിയെന്നും അതിനാൽ അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികൾ എന്‍ഐഎയും മഹാരാഷ്‌ട്ര സർക്കാരുമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മുംബൈ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു സ്‌റ്റാൻ സ്വാമിയുടെ മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് മുബൈ തലോജ ജയിലില്‍ നിന്ന് സ്‌റ്റാന്‍ സ്വാമിയെ മെയ് 28നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം പരിഗണിക്കാനിരുന്ന സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ സമയക്കുറവ് മൂലം മഹാരാഷ്‌ട്ര ഹൈക്കോടതി ചൊവ്വാഴ്‌ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെന്നും ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ തിങ്കളാഴ്‌ച രാവിലെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അറസ്‌റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യുഎപിഎയിലെ വകുപ്പുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം സ്‌റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ഹരജി നല്‍കിയതിന് പിന്നാലെയാണ് ജാമ്യം നിഷേധിക്കുന്നതിന് കാരണമായ 43 ഡി (5)വകുപ്പ് ചോദ്യം ചെയ്‌ത് സ്‌റ്റാൻ സ്വാമി വീണ്ടും ഹരജി സമര്‍പ്പിച്ചത്.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയരായവരെ നിരപരാധികളായി കാണണമെന്നാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്‌ഥയുടെ അടിത്തറയെന്നും എന്നാല്‍ ഇത്തരം കടുത്ത നിയമങ്ങള്‍ അത് പാലിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക സംഘടനകളെ നിരോധിത സംഘടനകളുടെ മറയായി മുദ്രകുത്തുന്ന യുഎപിഎ വകുപ്പുകളെയും സ്‌റ്റാൻ സ്വാമി ഹരജിയിൽ ചോദ്യം ചെയ്‌തു.
2018 ജനുവരി ഒന്നിന് പൂനെക്ക് സമീപം നടന്ന ഏകതാ പരിഷത്ത് സമ്മേളനത്തിന് പിന്നാലെയാണ് ഭീമാ കൊറഗാവ് യുദ്ധ സ്‌മാരകത്തിന് സമീപം സംഘർഷമുണ്ടായത് എന്ന ആരോപണത്തെ തുടർന്ന് നിരവധി മനുഷ്യാവകാശ പ്രവർത്തകരെ എൻഐഎ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരോടൊപ്പമാണ് സ്‌റ്റാൻ സ്വാമിയെയും അറസ്‌റ്റ് ചെയ്‌തത്. ഇദ്ദേഹത്തിന് സിപിഎം (മാവോയിസ്‌റ്റ്) സംഘടനയുമായി ബന്ധമുണ്ടെന്നും സംഘർഷത്തിന് പ്രേരണ നൽകിയെന്നുമാണ് എൻഐഎ ആരോപിക്കുന്നത്.
Read also: ശിവസേന ഒരിക്കലും ബിജെപിയുടെ ശത്രുവല്ല; ഫഡ്‌നാവിസ്