കൊല്ലം: ജില്ലയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. നിലവിൽ റിമാൻഡിൽ കഴിയുന്ന കിരൺ കുമാറിനെ കസ്‌റ്റഡിയിൽ വാങ്ങാനായി ശാസ്‌താംകോട്ട കോടതിയിലാണ് പോലീസ് അപേക്ഷ നൽകുക. ഫോൺ വിവരങ്ങൾ സമാഹരിക്കാൻ ഉള്ളതുകൊണ്ടാണ് കസ്‌റ്റഡി അപേക്ഷ നൽകാൻ വൈകിയതെന്ന് പോലീസ് പറഞ്ഞു.
കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. കൂടാതെ വിസ്‌മയയുടെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കർ മുദ്രവെക്കുകയും ചെയ്‌തിട്ടുണ്ട്. വിവാഹശേഷം കിരണിന് സ്‌ത്രീധനമായി നൽകിയ സ്വർണവും കാറും തൊണ്ടിമുതലാക്കും.
അതേസമയം, വിസ്‌മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോഴി അന്വേഷണ സംഘം രേഖപ്പെടുത്തി. നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയ കൂട്ടുകാരി അശ്വതിയുടെ മൊഴിയും പോലീസ് ശേഖരിച്ചു.
വിസ്‌മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലെ പാട് തൂങ്ങിമരണം തന്നെയാണെന്ന സൂചനയാണ് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിശദമായ റിപ്പോർട് പിന്നീട് മാത്രമേ പുറത്തുവരൂ. ആന്തരികാവയവങ്ങളുടെ അടക്കം പരിശോധനക്ക് ശേഷമാണ് വിശദമായ റിപ്പോർട് പുറത്തുവിടുക. വിസ്‌മയയുടെ മരണം കൊലപാതമാണെന്ന് തെളിഞ്ഞാൽ പ്രതിയായ കിരൺ കുമാറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
Most Read: സർക്കാർ ആശുപത്രികളിലെ ഡോക്‌ടർമാർ ഇന്ന് ഒപി ബഹിഷ്‌കരിക്കും