കോഴിക്കോട്: സംഘടനാ സംവിധാനത്തിലെ പാളിച്ചയാണ് സിറ്റിംഗ് സീറ്റുകളിലെ തോൽവിക്ക് കാരണമെന്ന് മുസ്‌ലിം ലീഗ് ഉപസമിതി റിപ്പോർട്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഏകോപനമുണ്ടായില്ല. ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക് കാരണമായി. പല നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. കുറ്റ്യാടിയിലും ഏകോപനമുണ്ടായില്ല. തിരുവമ്പാടിയിൽ വോട്ടുകൾ ക്രോഡീകരിക്കുന്നതിൽ പാളിച്ച പറ്റി. അഴീക്കോട് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ആത്‌മാർഥത ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 27ന് ചേരുന്ന ലീഗ് നേതൃയോഗം അച്ചടക്ക നടപടിയെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പിലെ നാല് സിറ്റിംഗ് സീറ്റിലുൾപ്പടെ 12 മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് പഠിച്ചാണ് സമിതി ഇന്ന് റിപ്പോർട് സമർപ്പിച്ചത്. പല മണ്ഡലങ്ങളിലും സ്‌ഥാനാർഥി നിർണയം മുതൽ പാളിച്ച പറ്റിയെന്നാണ് സമിതിയുടെ നിഗമനം.
അതിനിടെ, തൃശൂർ കൈപ്പമംഗലത്ത് മുസ്‌ലിം ലീഗ് കോൺഗ്രസുമായി ഇടഞ്ഞെന്ന റിപ്പോർട് വന്നു. മതിലകം ബ്ളോക്ക് പഞ്ചായത്തിലെ അഴീക്കോട് ഡിവിഷനിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കുന്നതായി മുസ്‌ലിം ലീഗ് കമ്മറ്റി അറിയിച്ചു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലീഗ് നേതൃത്വവുമായി കോൺഗ്രസ് ചർച്ചകൾ നടത്താൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കൈപ്പമംഗലം നിയോജകമണ്ഡലം യുഡിഎഫ് ചെയർമാനെ പങ്കെടുപ്പിക്കാത്തതിലും മുസ്‌ലിം ലീഗ് പ്രതിഷേധം അറിയിച്ചു.
Most Read: അപകീർത്തി പ്രചാരണം; പരാതി നൽകി അൻസി കബീറിന്റെ കുടുംബം