ന്യൂഡെൽഹി: ഡെൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായതിൽ ഗുരുതര സുരക്ഷാ വീഴ്‌ചകൾ ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്. ആശുപത്രിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞിട്ട് രണ്ടു മാസമായെന്നും ആയുർവേദ ഡോക്‌ടർമാരാണ് ഇവിടെ നവജാത ശിശുക്കളെ പരിചരിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞാൽ പരമാവധി അഞ്ചു രോഗികളെ മാത്രമേ കിടത്തി ചികിൽസിക്കാവൂ എന്നാണ് ചട്ടം. എന്നാൽ, അപകടസമയത്ത് ഇവിടെ 12 കുഞ്ഞുങ്ങളാണ് ചികിൽസയിൽ ഉണ്ടായിരുന്നത്. ലൈസൻസ് കലാവധി മാർച്ച് 31ന് അവസാനിച്ചെങ്കിലും പിന്നീട് പുതുക്കിയില്ലെന്നും ഷാദര ഡിസിപി സുരേന്ദർ ചൗധരി പറഞ്ഞു.
നവജാത ശിശുക്കളെ ചികിൽസിക്കുന്ന നിയോനാറ്റൽ ഇന്റൻസീവ് കെയറിൽ വേണ്ടത്ര യോഗ്യതയോ വൈദഗ്ധ്യമോ ഇല്ലാത്ത ഡോക്‌ടർമാരായിരുന്നു ഉണ്ടായിരുന്നത്. ഇവർക്ക് ബിഎഎംഎസ് (ബാച്ച്ലർ ഇൻ ആയുർവേദിക് മെഡിസിൻ) ഡിഗ്രിയാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് ആശുപത്രിയിൽ അഗ്‌നിരക്ഷാ സംവിധാനമോ എമർജൻസി എക്‌സിറ്റ് സൗകര്യമോ ഉണ്ടായിരുന്നില്ല- ഡിസിപി പറഞ്ഞു.
ആശുപത്രിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഓക്‌സിജൻ സിലിണ്ടർ ഫില്ലിങ് കേന്ദ്രത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അപകട സ്‌ഥലത്ത് നിന്ന് 32 സിലിണ്ടറുകൾ കണ്ടെത്തിയിരുന്നു. അഗ്‌നിരക്ഷാ വിഭാഗത്തിൽ നിന്ന് ആശുപത്രി എൻഒസി വാങ്ങിയിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്‌തമായി.
അതേസമയം, 15 മീറ്ററിൽ കുറവ് ഉയരമുള്ള കെട്ടിടങ്ങൾക്ക് എൻഒസി ആവശ്യമില്ലാത്തതിനാലാണ് വാങ്ങാത്തതെന്നാണ് ആസ്‌റ്റിലായ കെട്ടിട ഉടമ നവീൻ കിച്ചി പറയുന്നത്. ഇന്ന് അഗ്‌നിരക്ഷാ സേന കെട്ടിടത്തിന്റെ ഉയരം അളക്കും. ശനിയാഴ്‌ച രാത്രി 11.30നാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്‌ച പുലർച്ചെ 2.30 ഓടെയാണ് തീയണക്കാൻ സാധിച്ചത്. 16 അഗ്‌നിശമനാ വാഹനങ്ങളാണ് തീയണക്കാനെത്തിയത്.
ഏഴ് നവജാത ശിശുക്കളാണ് തീപിടിത്തത്തിൽ വെന്തുമരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. തീപിടിത്തത്തിന് കാരണം ഇനിയും വ്യക്‌തമായിട്ടില്ല. അപകടത്തിൽപ്പെട്ട ശിശുക്കൾക്ക് സംസ്‌ഥാന സർക്കാരിന്റെ പദ്ധതിയിലൂടെ മികച്ച സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിൽസ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചിട്ടുണ്ട്.
Most Read| മദ്യനയക്കേസ്; ഇടക്കാല ജാമ്യം നീട്ടി നൽകണം- കെജ്‌രിവാൾ സുപ്രീം കോടതിയിൽ