ന്യൂഡെൽഹി: ഡെൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. അഞ്ച് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയെങ്കിലും ഒരു കുട്ടി ഐസിയുവിൽ മരിച്ചതായും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി 11.30നാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് തീയണക്കാൻ സാധിച്ചത്.
16 അഗ്‌നിശമനാ വാഹനങ്ങളാണ് തീയണക്കാനെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്‌സിജൻ സിലിണ്ടറുകളും കത്തിനശിച്ചു. ആശുപത്രി കെട്ടിടത്തിനും സമീപത്തുള്ള ഒരു പാർപ്പിട സമുച്ചയത്തിനുമാണ് തീപിടിച്ചത്.
അതേസമയം, അപകടത്തിൽപ്പെട്ട 12 പേരെ സ്‌ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായും ഇവർ ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്‌നിരക്ഷാ സേന ഉദ്യോഗസ്‌ഥൻ രാജേഷ് വാർത്താ ഏജൻസിയോട് പറഞ്ഞു.
നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്‌സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിച്ചു. പലതവണ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ല. അനധികൃതമായാണ് സംവിധാനം പ്രവർത്തിച്ചിരുന്നത്. പൊട്ടിത്തെറി ഉണ്ടായത് റീഫില്ലിങ് മുറിയിൽ നിന്നാണെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ചുതവണ പൊട്ടിത്തെറി ഉണ്ടായെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. നവജാത ശിശുക്കളുടെ ആശുപത്രിക്ക് പുറമെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു. ഒരു വാനും ബൈക്കും പൂർണമായും കത്തി നശിച്ചു.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്