ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പെട്രോളിന് ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തി. വ്യാഴാഴ്‌ച ലിറ്ററിന് 23 പൈസ വർധിച്ചതോടെ പെട്രോൾ നിരക്ക് 84.20 രൂപയായി. ഇത് ഡെൽഹിയിലെ എക്കാലത്തെയും ഉയർന്ന പെട്രോൾ നിരക്കാണ്. ഡീസലിനും വില വർധിച്ചിട്ടുണ്ട്. 26 പൈസ കൂടി ലിറ്ററിന് 74.38 രൂപയായി. 2018ൽ ലിറ്ററിന് 84 രൂപയായതായിരുന്നു ഇതിന് മുൻപുള്ള പെട്രോളിന്റെ റെക്കോർഡ് നിരക്ക്. അന്ന് ഡീസലും ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. 75.45 രൂപയായിരുന്നു അന്നത്തെ ഡീസൽ നിരക്ക്.
കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ധനവിലയിൽ സ്‌ഥിരത കാണിച്ചിരുന്നെങ്കിലും വ്യാഴാഴ്‌ച വീണ്ടും വില വർധിക്കുകയായിരുന്നു.
രാജ്യാന്തര ഇന്ധനവിലയേയും വിദേശനാണ്യത്തെയും അടിസ്‌ഥാനമാക്കി ഇന്ധന നിരക്കുകളിൽ ദിവസേന പരിഷ്‌ക്കാരങ്ങൾ വരുത്തുകയാണ് നിലവിൽ ചെയ്യുന്നത്. ഇന്ധനവിലയുടെ പ്രധാനപങ്ക് കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ ചുമത്തിയ എക്‌സൈസ് തീരുവയും വാറ്റും ആണ്. വാറ്റ് ഓരോ സംസ്‌ഥാനത്തിനും വ്യത്യസ്‍തമായതിനാൽ, ഇന്ധന വിലയും സംസ്‌ഥാനങ്ങളിൽ വ്യത്യസ്‌തമാണ്. പെട്രോൾ വില ഡെൽഹിയിൽ 84.20 ആണെങ്കിലും അതിനേക്കാൾ ഉയർന്ന നിരക്കാണ് രാജ്യത്ത് പലയിടത്തും. മുംബൈയിൽ ഇതിനോടകം പെട്രോൾ വില 90 രൂപ കടന്നിട്ടുണ്ട്. അതേസമയം, രാജ്യത്തെ 4 മെട്രോ നഗരങ്ങളിലെ പെട്രോൾ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽഹിയിലെ ഇന്ധനവില ഇപ്പോഴും കുറവാണ്.
Read also: നുണ പറഞ്ഞ് ട്രംപ് ഇളക്കിവിട്ട ആക്രമണമാണ് ഇത്; ബറാക് ഒബാമ