വാഷിംഗ്‌ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിൽ ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി മുൻ പ്രസിഡണ്ട് ബറാക് ഒബാമ. രാജ്യത്തിന് വലിയ അപമാനത്തിന്റെയും ലജ്ജയുടെയും നിമിഷമാണ് ട്രംപ് അനുകൂലികളുടെ പാർലമെന്റ് കലാപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
” നിയമം അനുസരിച്ച് നടന്ന തിരഞ്ഞെടുപ്പിനെയാണ് ട്രംപ് ഇല്ലാതാക്കുന്നത്. ഇന്നത്തെ ദിവസം രാജ്യം എന്നും ഓർമിക്കും. നുണ പ്രചരിപ്പിച്ച് അധികാരത്തിലിരിക്കുന്ന പ്രസിഡണ്ട് ഇളക്കിവിട്ട ആക്രമണത്തെ രാജ്യം ഒരിക്കലും മറക്കില്ല. വർഷങ്ങളായി മനസിൽ ഉണ്ടാക്കിവച്ച വെറുപ്പിൽ നിന്നാണ് ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത്,”- ഒബാമ പറഞ്ഞു.
നവംബർ മൂന്നിന് നടന്ന യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്‌ഥാനാർഥി ജോ ബൈഡൻ വൻ വിജയം നേടിയിട്ടും അത് അംഗീകരിക്കാൻ റിപ്പബ്ളിക്കൻ പാർട്ടിയും അവരെ പിന്തുണക്കുന്ന മാദ്ധ്യമങ്ങളും തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാനുള്ള യുഎസ് കോൺഗ്രസിന്റെ ഇരു സഭകളുടെയും നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് അക്രമാസക്‌തരായ ആയിരത്തിലധികം ട്രംപ് അനുകൂലികൾ സുരക്ഷാവലയങ്ങൾ ഭേദിച്ച് പാർലമെന്റിലേക്ക് ഇരച്ചുകയറിയത്. ഇതോടെ ഇരുസഭകളും അടിയന്തരമായി നിർത്തിവെക്കുകയും അംഗങ്ങളെ ഒഴിപ്പിക്കുകയും ആയിരുന്നു.
കാപ്പിറ്റോൾ കെട്ടിടത്തിൽ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികൾ സായുധ പോലീസുമായി ഏറ്റുമുട്ടി. സംഘർഷത്തിനിടെ നാല് പേർ കൊല്ലപ്പെട്ടു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.
Also Read: യുഎസ് അറ്റോർണി ജനറൽ പദവിയിലേക്ക് മെറിക് ഗാർലാൻഡ്