വാഷിങ്ടൺ: അമേരിക്കൻ അറ്റോർണി ജനറലായി മെറിക്ക് ഗാർലാൻഡിനെ തിരഞ്ഞെടുക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ. വാഷിങ്ടൺ ഫെഡറൽ അപ്പീൽ കോടതിയിൽ ജഡ്‌ജിയാണ് ഗാർലാൻഡ്. ഒരു രാഷ്‌ട്രീയ പാർട്ടികളുമായും സഹകരിക്കാതെ നിക്ഷ്‌പക്ഷനായി തുടരുന്ന ഗാർലാൻഡിന് അഞ്ച് വർഷം മുമ്പ് സുപ്രീം കോടതിയിൽ സീറ്റ് നിഷേധിച്ചിരുന്നു. ട്രംപിന്റെ റിപ്പബ്‌ളിക്കൻ പാർട്ടിയാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത്.
2016ൽ അന്നത്തെ പ്രസിഡണ്ട് ബറാക് ഒബാമ ഗാർലാൻഡിനെ ഹൈക്കോടതിയിലേക്ക് നാമനിർദ്ദേശം ചെയ്‌തിരുന്നു. എന്നാൽ ഈ നടപടിയും റിപബ്‌ളിക് പാർട്ടി തടയുകയുണ്ടായി. ഇത്തരം അവഗനകൾ നേരിട്ട ഗാർലാൻഡിനെയാണ് അഭിമാനപൂർവം ബൈഡൻ അറ്റോർണി ജനറൽ പദവിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
68കാരനായ ഗാർലാൻഡ് സ്വകാര്യ മേഖലയിൽ അറിയപ്പെടുന്ന ഒരു അഭിഭാഷകനാണ്. ഫെഡറൽ പ്രോസിക്യൂട്ടറായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഒകലഹോമ സിറ്റി, അറ്റ്‌ലാൻഡ് ഒളിംപിക്‌സ് ബോംബാക്രമണങ്ങൾ ഉൾപ്പടെയുള്ള ദേശീയ സുരക്ഷാ കേസുകൾ കൈകാര്യം ചെയ്‌തത് മെറിക് ഗാർലാൻഡ് ആണ്. ഇതിനെ തുടർന്ന് 1993ൽ അദ്ദേഹത്തെ നീതിന്യായ വകുപ്പ് ഡെപ്യൂട്ടി അസിസ്‌റ്റൻഡ് അറ്റോർണി ജനറലായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.
1997ൽ പ്രസിഡണ്ട് ബിൽ ക്‌ളിന്റൺ അദ്ദേഹത്തെ വാഷിങ്‌ടൺ അപ്പീൽ കോടതിയിലേക്ക് നാമനിർദ്ദേശം ചെയ്‌തിട്ടുണ്ട്. അന്ന് ഡെമോക്രാറ്റിക്, റിപ്പബ്‌ളിക്കൻ അംഗങ്ങളിൽ നിന്ന് വമ്പിച്ച പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2013ൽ വാഷിങ്‌ടൺ അപ്പീൽ കോടതിയുടെ ചീഫ് ജസ്‌റ്റിസ് ആയും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
Also Read: കോവിഡിന് എതിരെ നേസൽ വാക്‌സിനുമായി ഭാരത് ബയോടെക്ക്; പരീക്ഷണങ്ങൾ ഉടൻ