ഡെല്‍ഹി: നഗരത്തിലുടനീളം കോവിഡ് വാക്‌സിനേഷനായി 1,000 ബൂത്തുകള്‍ നിര്‍മ്മിക്കാന്‍ തയാറെടുത്ത് ഡെല്‍ഹി സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒരു ലക്ഷം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കഴിയുന്ന തരത്തില്‍ ബൂത്തുകള്‍ സ്‌ഥാപിക്കാനാണ് പദ്ധതി.
ഒരു ബൂത്തില്‍ 100 ആളുകള്‍ വെച്ച് പ്രതിദിനം പരമാവധി ഒരു ലക്ഷം പേര്‍ക്ക് വരെ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. മൂന്ന് മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്നുള്ള 51 ലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുകയെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ അറിയിച്ചിരുന്നു.
സര്‍ക്കാരിന്റെ കുത്തിവെപ്പ് ഒരുക്കങ്ങളെ കുറിച്ച് ഡെല്‍ഹിയിലെ കോവിഡ് -19 വാക്‌സിനേഷന്‍ ടാസ്‌ക്ഫോഴ്‌സ് അംഗവും ഐസിഎംആര്‍ ഉപദേശകയുമായ ഡോ. സുനീല ഗാര്‍ഗ് പറയുന്നതിങ്ങനെ- ‘കുത്തിവെപ്പിനായി ഒരു പ്രത്യേക ദിവസം ബുക്ക് ചെയ്യണം. ഇതിനായി കോ-വിന്‍ ആപ്പ്ളിക്കേഷനില്‍ രജിസ്‌റ്റര്‍ ചെയ്യണം. രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവെപ്പ് ലഭിക്കൂ. ഓരോ വ്യക്‌തിക്കും തീയതി, സമയം, സ്‌ഥലം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു എസ്എംഎസ് ലഭിക്കും. ഹാജരാകാത്തവര്‍ക്ക് പകരമായി മറ്റ് ആളുകള്‍ക്ക് അവസരം ലഭിക്കില്ല’.
‘48 സര്‍ക്കാര്‍ ആശുപത്രികള്‍, 120 സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ ബൂത്തുകള്‍ സ്‌ഥാപിക്കും. ആവശ്യം വന്നാല്‍ മൊഹല്ല ക്ളിനിക്കുകളും ഉപയോഗിക്കും. ആദ്യ ഘട്ടത്തില്‍ ആശുപത്രികളെ മാത്രമേ വാക്‌സിനേഷന്‍ സൈറ്റുകളായി ഉപയോഗിക്കൂ. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ സ്‌കൂള്‍ കെട്ടിടങ്ങളും ചേര്‍ക്കും. എല്ലാ ബൂത്തുകളും 603 കോള്‍ഡ് ചെയിന്‍ സ്‌റ്റോറേജ് പോയിന്റുകളില്‍ ഘടിപ്പിക്കും’- അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ബിജെപി നേതാക്കളുടെ പേരുള്ള ഫയൽ ഉടൻ ഇഡിക്ക് കൈമാറും; സഞ്‌ജയ് റാവത്ത്