കൊല്ലം: ശബരിമല മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു (54) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. വെള്ളിയാഴ്‌ച രാത്രി 12.48നാണ് മരണം സ്‌ഥിരീകരിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പെരുന്നയിലെ വീട്ടുവളപ്പിൽ നടക്കും.
കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. പോലീസ് ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994ലാണ് പോലീസിൽ ജോലി കിട്ടിയത്. കോൺസ്‌റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാൽ, പരിശീലനം പൂർത്തിയാക്കിയില്ല. 1997ൽ ദേവസ്വം ബോർഡിൽ ജീവനക്കാരനായി.
ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലിരുന്ന ആളുടെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ക്ളർക്കായി സ്‌ഥിര നിയമനം നൽകി. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
Most Read| സ്‌ത്രീകൾക്ക് സൗജന്യ യാത്ര; ഏഴ് വിഭാഗം ബസുകളിൽ, ലിസ്‌റ്റ് പുറത്തിറക്കി


































