ന്യൂഡെൽഹി: പഞ്ചാബിൽ കർഷകർ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി പ്രതിഷേധം നയിച്ച കർഷക നേതാവ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴി കടന്നുപോകുന്നതിനാൽ റോഡ് ഒഴിയണമെന്ന് അവസാന നിമിഷമാണ് പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ, അവർ കള്ളം പറയുകയാണെന്നാണ് കരുതിയതെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് സുർജിത്ത് സിങ് ഫൂൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്ന് പത്ത് കിലോമീറ്ററോളം അകലെയായിരുന്നു ഞങ്ങൾ. അദ്ദേഹം റോഡുമാർഗം വരുന്ന വിവരം അറിഞ്ഞിരുന്നില്ല. മേൽപാലത്തിൽ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് പിന്നീടാണ് അറിഞ്ഞത്; സുർജിത്ത് സിങ് വ്യക്‌തമാക്കി.
ഹെലികോപ്‌ടർ വഴി നിശ്‌ചയിച്ചിരുന്ന യാത്ര റോഡുമാർഗമാക്കി മാറ്റിയത് സംശയാസ്‌പദമാണ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടയാനുള്ള യാതൊരു പദ്ധതിയും കർഷകർക്ക് ഉണ്ടായിരുന്നില്ല. ഉച്ചയ്‌ക്ക് 12.30നും ഒരു മണിക്കുമുള്ളിൽ പ്രധാനമന്ത്രി റോഡുമാർഗം വരുന്നുവെന്ന് പറഞ്ഞാണ് പഞ്ചാബ് പോലീസ് ഞങ്ങളെ സമീപിച്ചത്. എന്നാൽ, ഇത് ഞങ്ങൾ വിശ്വസിച്ചില്ല. അവർ കള്ളം പറയുകയാണെന്നാണ് കരുതിയതെന്നും കർഷക നേതാവ് പറഞ്ഞു.
സാധാരണയായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകൾക്ക് മുൻപ് തന്നെ റോഡിലെ തടസങ്ങൾ ഒഴിവാക്കുകയാണ് പതിവ്. പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതികൾ ഇത്ര പെട്ടെന്ന് മാറ്റാറില്ലെന്നും അദ്ദേഹം പറയുന്നു.
ഭട്ടിൻഡയിൽ നിന്ന് ഫിറോസ്‌പുരിലേക്ക് റോഡുമാർഗമുള്ള യാത്രയ്‌ക്കിടെ ഇരുനൂറോളം കർഷകസമരക്കാർ വഴി തടഞ്ഞതിനെ തുടർന്ന് ബുധനാഴ്‌ച ഉച്ചക്ക് 20 മിനിറ്റോളം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫിറോസ്‌പുർ- മോഗ്രാ റോഡിലെ മേൽപാലത്തിൽ കുടുങ്ങിയിരുന്നു. ഇതോടെ യാത്രയും ഫിറോസ്‌പുരിലെ യാത്രയും റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി. വൻ സുരക്ഷാ വീഴ്‌ചയാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സംഭവം അന്വേഷിക്കാൻ ഉന്നതതല സംഘത്തെയും പഞ്ചാബ് സർക്കാർ നിയോഗിച്ചിട്ടുണ്ട്.
Also Read: കോവിഡ് വ്യാപനം രൂക്ഷം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി