ഹരിയാന: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ തടയാന്‍ ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാർ കര്‍ഷക നേതാക്കളോട് ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. സർക്കാരും കർഷകരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ ആരോപിച്ചു.
‘ഒരു ക്രമീകരണവും ചെയ്യാതെ, പ്രധാനമന്ത്രിയുടെ പാത എങ്ങനെ തടയാമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷക നേതാക്കള്‍ക്ക് വ്യക്‌തമായ നിര്‍ദ്ദേശം നല്‍കി. അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കി’ -ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്ക് സുരക്ഷാ നൽകുന്നതിൽ സംസ്‌ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കാണിച്ച് ഖട്ടറും സംസ്‌ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജും നേരത്തെ ചന്നി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
കർഷകർ തടഞ്ഞതിനെ തുടർന്ന് ഹുസൈനിവാലയിലെ രക്‌തസാക്ഷി സ്‌മാരകത്തില്‍ ആദരാഞ്‌ജലി അര്‍പ്പിക്കുന്നതും വികസന പദ്ധതികളുടെ ഉൽഘാടനവും ഉള്‍പ്പെടുന്ന പരിപാടിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം മോദിക്ക് യാതൊരു ഭീഷണിയും ഉണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ എണ്ണം വളരെ കുറവായതാണ് യാത്ര വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന് കാരണമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
Read also: മെഗാ തിരുവാതിര; അശ്രദ്ധകൊണ്ട് സംഭവിച്ചതെന്ന് വി ശിവൻകുട്ടി