ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി- ജെജെപി സഖ്യ മന്ത്രിസഭ രാജിവെച്ചു. നായബ് സിങ് സെയ്‌നി അടുത്ത ഹരിയാന മുഖ്യമന്ത്രിയാകും. ബിജെപി സംസ്‌ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ സെയ്‌നി, ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും.
ബിജെപി-ജെജെപി സഖ്യം പിളർന്നതോടെ സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നത്. 90 അംഗ നിയമസഭയിൽ 46 എംഎൽഎമാരാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2019 ഒക്‌ടോബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റിൽ 40 സീറ്റാണ് ബിജെപി നേടിയത്. തുടർന്ന് ജെജെപിയുടെ പത്ത് എംഎൽഎമാരുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രി ആക്കുകയും ചെയ്‌തു.
ഹരിയാനയിൽ ബിജെപിയും സഖ്യകക്ഷിയായ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) തമ്മിൽ വലിയ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ഖട്ടറിന്റെ രാജി സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. ലോക്‌സഭയിലേക്കുള്ള സീറ്റ് ചർച്ചകളാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നതക്ക് കാരണം.
ജെജെപി സഖ്യത്തിൽ നിന്ന് പിൻമാറിയതോടെ സർക്കാർ വീഴുമെന്ന് ഉറപ്പായതോടെയാണ് ഖട്ടർ രാജി സമർപ്പിച്ചത്. ഏഴ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കിയെന്നാണ് സൂചന. അതേസമയം, ജെജെപിയിലെ പത്ത് എംഎൽഎമാരിൽ അഞ്ചുപേർ ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. ജോഗി റാം സിഹാഗ്, രാം കുമാർ ഗൗതം, ഈശ്വർ സിങ്, രാംനിവാസ്, ദേവീന്ദർ ബബ്ളി എന്നിവരാണ് ബിജെപിയിലേക്ക് ചേരുകയെന്നാണ് സൂചന.
മനോഹർ ഖട്ടർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകുമെന്നാണ് വിവരം. കർണാൽ മണ്ഡലത്തിൽ നിന്ന് ഖട്ടർ ജനവിധി തേടും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റുകളും ബിജെപിയാണ് സ്വന്തമാക്കിയത്. എന്നാൽ, ഇത്തവണ ജെജെപി രണ്ടു സീറ്റ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. രാജ്യത്താകെ 370 സീറ്റ് ലക്ഷ്യമിടുന്ന ബിജെപി, സിറ്റിങ് സീറ്റുകൾ വിട്ടുതരില്ലെന്ന് വ്യക്‌തമാക്കി. അതോടെ ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് ജെജെപി പ്രഖ്യാപിക്കുകയായിരുന്നു.
Most Read| പൗരത്വ ഭേദഗതി നിയമം; കേരളത്തിൽ ഇതുവരെ കേസെടുത്തത് 7913 പേർക്കെതിരെ