ന്യൂഡെൽഹി: ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കലാപത്തിന് ഉത്തരവാദികളായവരിൽ നിന്ന് നാശനഷ്‌ടം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, കുറ്റവാളികളെ വെറുതേ വിടില്ലെന്നും മനോഹർ ലാൽ ഖട്ടർ വ്യക്‌തമാക്കി. ഓരോ കുറ്റവാളിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
‘കലാപത്തിന് ഉത്തരവാദികളായ ഓരോ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കും. ഇവരിൽ നിന്ന് നാശനഷ്‌ടം ഏതുവിധേനയും ഈടാക്കും. സ്വകാര്യ വ്യക്‌തികൾക്ക് ഉണ്ടായ നാശനഷ്‌ടത്തിന്റെ പൂർണ ഉത്തരവാദിത്തം ഇവർക്കാണ്. സംസ്‌ഥാനത്തിന്റെ സമാധാനം തകർക്കുന്നത് ശരിയല്ല. കലാപവുമായി ബന്ധപ്പെട്ട് ഓരോ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും’- മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
അതേസമയം, ഹരിയാനയിലെ കലാപം നേരിടുന്നതിനായി നാല് കമ്പനി കേന്ദ്രസേനകളെ കൂടി രംഗത്തിറക്കിയിട്ടുണ്ട്. നിലവിൽ, സംസ്‌ഥാനത്തു ക്രമസമാധാനം ഉറപ്പാക്കുന്നതിന് 20 കമ്പനി കേന്ദ്ര സേനകളാണ് രംഗത്തുള്ളത്. ആക്രമണ സംഭവങ്ങളിൽ ഇതുവരെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തെ തുടർന്ന് നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.
ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. തിങ്കളാഴ്‌ച ആയിരുന്നു സംഭവം. പിന്നാലെ ഗുരുഗ്രാം-ആൾവാർ ദേശീയപാതയിലുള്ള നൂഹ് നഗരത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. ഇതേത്തുടർന്ന് സർക്കാർ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്‌തു.
Most Read| ഷംസീർ മാപ്പ് പറയില്ല; പ്രസ്‌താവന തിരുത്താനും ഉദ്ദേശിക്കുന്നില്ല- എംവി ഗോവിന്ദൻ