ന്യൂഡെൽഹി: വർഗീയ കലാപം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്‌ഥിതിഗതികൾ രൂക്ഷമാകുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 393 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. 118 പേർ ഇപ്പോഴും കരുതൽ തടങ്കലിലാണ്. നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ, റെവാരി, പാനിപ്പത്ത്, ഭിവാനി, ഹിസാൻ എന്നിവിടങ്ങളിൽ 160 എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് അറിയിച്ചു.
ഇതിനിടെ നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങളുടെ നിരോധനം നാളെ വരെ നീട്ടി. ഗുരുഗ്രാമിൽ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. മാത്രമല്ല, കർഫ്യൂവിൽ 11 മണിക്കൂർ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കലാപത്തിനാധാരം.
ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. കഴിഞ്ഞ ആഴ്‌ച ആയിരുന്നു സംഭവം. പിന്നാലെ ഗുരുഗ്രാം-ആൾവാർ ദേശീയപാതയിലുള്ള നൂഹ് നഗരത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. അതേസമയം, കലാപത്തിന് ഉത്തരവാദികളായവരിൽ നിന്ന് നാശനഷ്‌ടം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, കുറ്റവാളികളെ വെറുതേ വിടില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്‌തമാക്കി.
Most Read| പുതുപ്പള്ളി ഇടതു സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസ്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്