ന്യൂഡെൽഹി: രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമാക്കി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ ഇരട്ടിച്ചതും 22 രോഗികളെ അതീവ ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നതുമാണ് നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ ഡെൽഹി സർക്കാരിനെ പ്രേരിപ്പിച്ചത്.
ഡെൽഹിയിൽ ചൊവ്വാഴ്‌ച 5000ലെറെ പേർക്കാണ് രോഗ ബാധ സ്‌ഥിരീകരിച്ചതെങ്കിൽ ബുധനാഴ്‌ച പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിൽ ഏറെയാണ്. ഈ സാഹചര്യത്തിലാണ് അവശ്യ സർവീസുകൾ ഒഴികെ ബാക്കിയുള്ളവർക്ക് വാരാന്ത്യങ്ങളിൽ പുറത്ത് ഇറങ്ങുന്നതിന് കർശന നിയന്ത്രണം ഡെൽഹി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സംസ്‌ഥാന സർക്കാർ ജീവനക്കാർ, ജഡ്‌ജിമാർ, നയതന്ത്ര ഉദ്യോഗസ്‌ഥർ, അഭിഭാഷകർ, ആരോഗ്യ പ്രവർത്തകർ, രോഗികൾ, ഗർഭിണികൾ, ദീർഘദൂര അന്തർ സംസ്‌ഥാന യാത്രക്കാർ, മാദ്ധ്യമ പ്രവർത്തകർ, പരീക്ഷയ്‌ക്ക് പോകുന്ന വിദ്യാർഥികൾ എന്നിങ്ങനെ ഉള്ളവർക്കാണ് വാരാന്ത്യങ്ങളിൽ യാത്ര ചെയ്യാൻ അനുമതി ഉള്ളത്. നാഷണൽ മ്യൂസിയവും, പാർക്കുകളും അടച്ചിട്ടുണ്ട്.
ഒറ്റ ദിവസം കൊണ്ട് ഇവിടുത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിന് മുകളിലേക്ക് ഉയർന്നു. അതേസമയം, സർക്കാർ ഏർപ്പെടുത്തിയ കർഫ്യൂവിൽ അതൃപ്‌തിയുമായി വ്യാപാരികളും രംഗത്ത് എത്തിയിട്ടുണ്ട്. കർഫ്യൂ നിയന്ത്രണങ്ങൾ കാരണം പ്രവർത്തി ദിനങ്ങൾ ആഴ്‌ചയിൽ രണ്ടായി കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇത് വാടക, നികുതി എന്നിവയിൽ കനത്ത ബാധ്യത സൃഷ്‌ടിക്കുമെന്നും വ്യാപാരികൾ ആരോപിച്ചു.
Read Also: സിൽവർലൈൻ വിശദീകരണ യോഗം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം