ന്യൂഡെൽഹി: കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഡെൽഹി. സ്‌കൂൾ കുട്ടികളിൽ കോവിഡ് വ്യാപകമായി കണ്ടെത്തുന്നതിനാൽ സ്‌കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ ഉടൻ നൽകുമെന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
കോവിഡിനെതിരായ പ്രതിരോധ നടപടികൾ ആവിഷ്‌കരിക്കാൻ 20നു ഡെൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
299 പേർക്കാണ് ഡെൽഹിയിൽ ബുധനാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത്. രോഗവ്യാപന നിരക്ക് 2.49 ശതമാനമാണ്. രണ്ടു ദിവസം മുൻപത്തെക്കാൾ 118% വർധന. നേരത്തെ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഡെൽഹിയിൽ മാസ്‌ക് ഉൾപ്പടെയുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയിരുന്നു.
എന്നാൽ നിലവിൽ 814 സജീവ കോവിഡ് കേസുകളുണ്ട് ഡെൽഹിയിൽ. നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളിലെ 10 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നോയിഡയിലെ ഒരു സ്‌കൂളിൽ 3 അധ്യാപകർക്കും 15 വിദ്യാർഥികൾക്കും കോവിഡ് റിപ്പോർട് ചെയ്‌തിട്ടുണ്ട്.
അതേസമയം മഹാരാഷ്‌ട്രയിൽ മുംബൈ നഗരത്തിലും കോവിഡ് കേസുകളിൽ വർധനയുണ്ട്. തിങ്കളാഴ്‌ച 26 കേസുകൾ ഉണ്ടായിരുന്നത് ബുധനാഴ്‌ച 73 ആയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
Most Read: ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ എല്ലാ സര്‍ക്കാരുകളും സംഭാവന നൽകിയിട്ടുണ്ട്; നരേന്ദ്ര മോദി