പാലക്കാട്: തേങ്കുറിശ്ശിയില്‍ ദുരഭിമാനക്കൊലക്ക് ഇരയായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ പോലീസ് കസ്‌റ്റഡിയിൽ. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ വച്ചാണ് പോലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്‌ച തന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവന്‍ സുരേഷിനെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ദുരഭിമാനക്കൊലയെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാൽ കസ്‌റ്റഡിയിലായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ദുരഭിമാനക്കൊലയെന്ന് പറയാന്‍ കഴിയൂ എന്ന് പാലക്കാട് ഡിവൈഎസ്‌പി പറഞ്ഞു.
അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണി മുഴക്കിയിരുന്നുവെന്നാണ് അനീഷിന്റെ സഹോദരനും സംഭവത്തിലെ ദൃക്‌സാക്ഷിയുമായ അരുൺ പറഞ്ഞത്. “അവര്‍ ബൈക്കില്‍ വന്നാണ് ചെയ്‌തത്. മൂന്നു മാസത്തിനുള്ളില്‍ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാര്‍ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു”,- അരുൺ പറഞ്ഞു.
പാലക്കാട് ജില്ലയിലെ കുഴൽമന്നം പോലീസ് സ്‌റ്റേഷൻ പരിധിയിലെ തേങ്കുറിശ്ശി മാനാംകുളത്താണ് കേരളത്തെ നടുക്കിയ ദുരഭിമാനക്കൊല അരങ്ങേറിയത്. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് പുറത്ത്പോകുന്നത് കുറവായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്. പെയിന്റിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന പെൺകുട്ടിയെ അനീഷ് മൂന്ന് മാസം മുമ്പാണ് റജിസ്‌റ്റർ വിവാഹം ചെയ്‌തത്.
കടയിലേക്ക് പോയി മടങ്ങുകയായിരുന്ന അനീഷിനെ നടുറോട്ടില്‍ വെട്ടി വീഴ്‌ത്തി. ശേഷം ഒന്നര മണിക്കൂറോളം സമാനതകളില്ലാത്ത പീഡനത്തിന് ഇരയാക്കി. വെട്ടേറ്റു വീണ അനീഷിനെ ഏറെ നേരം ശ്വാസം മുട്ടിച്ചു. മുഖത്ത് ചാക്ക് വെച്ച് ചവിട്ടിപ്പിടിച്ചായിരുന്നു ക്രൂരത. മരണം ഉറപ്പുവരുത്തിയാണ് പ്രതികൾ മടങ്ങിയത്. വടിവാളും കല്ലും കമ്പിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
Also Read: അനിലിന്റെ വിയോഗത്തിൽ മൂകമായി സിനിമാലോകം; മൃതദേഹം ഇന്ന് കോട്ടയത്തേക്ക് മാറ്റും