കോട്ടയം: പ്രിയ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചതിന്റെ നടുക്കം വിട്ടുമാറാതെ മലയാള സിനിമാലോകം. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ പെടുകയായിരുന്നു. കഴിഞ്ഞ ദിവസം 5 മണിയോടെ ആയിരുന്നു സംഭവം.
അനിലിനൊപ്പം കുളിക്കാനിറങ്ങിയ സുഹൃത്തുക്കളാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. പ്രദേശവാസിയായ യുവാവ് അനിലിനെ കരക്കെത്തിക്കുകയും ചെയ്‌തിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളത്തിൽ വീണ് 8 മിനിറ്റിനുള്ളിൽ കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനിലിന്റെ മൃതദേഹം ഇന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി പോസ്‌റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ജോജു ജോർജ് നായകനായ ‘പീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് അനിൽ തൊടുപുഴയിൽ എത്തിയത്. കെ.സൻഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്‌ഥന്റെ വേഷമായിരുന്നു അനിലിന്. ഭാഗ്യ ലൊക്കേഷനെന്ന് വിശേഷിപ്പിക്കുന്ന തൊടുപുഴയിൽ സിനിമാ താരത്തിന്റെ മരണം നാടിനും വലിയ ഞെട്ടലായി. പുഞ്ചിരിയോടെ സെറ്റിൽ സജീവമായിരുന്ന അനിൽ ഇനി ഇല്ല എന്ന് ഇപ്പോഴും അണിയറ പ്രവർത്തകർക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല.
അനിലിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയെന്നും കോട്ടയത്ത് പോസ്‌റ്റുമോർട്ടം കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും സിനിമയുടെ സഹസംവിധായകൻ വിനയൻ പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഏകദേശം 70 ശതമാനത്തോളം പൂർത്തിയായെന്നും അനിലിന് ഇനി 4 ദിവസത്തെ ഷൂട്ട് കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നും വിനയൻ പറയുന്നു. എസ്ഐ ഡിക്‌സൺ എന്ന കരുത്തുറ്റ പോലീസ് വേഷമായിരുന്നു അനിലിനെന്നും വിനയൻ പറഞ്ഞു.
Also Read: പിഎം കെയേഴ്സ് ഫണ്ട്; വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം