ന്യൂഡെല്‍ഹി: പിഎം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട് വിവരാകാശ പ്രകാരം ലഭിച്ച മറുപടി വിവാദമാവുന്നു. കോവിഡ് മഹാമാരിക്കാലത്തെ സംഭാവനകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച പൊതുമേഖല സ്‌ഥാപനമാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ കേന്ദ്രം പറയുന്നത്.
‘വ്യക്‌തികള്‍, ഓര്‍ഗനൈസേഷനുകള്‍, സിഎസ്ആര്‍(കോര്‍പ്പറേറ്റുകള്‍), വിദേശ വ്യക്‌തികള്‍, വിദേശ ഓര്‍ഗനൈസേഷനുകള്‍, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന സംഭാവനകളാണ് ഈ ഫണ്ടിന് പൂര്‍ണമായും ധനസഹായം നല്‍കുന്നത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്തിലല്ല ഇവ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ സ്‌ഥാപനങ്ങളും വ്യക്‌തികളും ഫണ്ടിന്റെ ട്രസ്‌റ്റികളാണ്. അതിനാല്‍ സെക്ഷന്‍ 2(h) പ്രകാരം വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്താനോ വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാക്കാനോ സാധിക്കില്ല’, കേന്ദ്രം നല്‍കിയ മറുപടിയില്‍ പറയുന്നു.
പ്രധാനമന്ത്രി ചെയര്‍പേഴ്സണും മറ്റ് കേന്ദ്രമന്ത്രിമാര്‍ ട്രസ്‌റ്റ് അംഗങ്ങളുമായ പിഎം കെയേഴ്സ് ഡെല്‍ഹി ആസ്‌ഥാനമായ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. എന്നാല്‍ ഫണ്ടിന്റെ വെബ്സൈറ്റ് രേഖകളില്‍ സര്‍ക്കാര്‍ ഉടമസ്‌ഥതയിലാണെന്ന കാര്യം മറച്ചുവെച്ചത് നേരത്തെ തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.
ഇതിനിടെ ആര്‍ബിഐയും എല്‍ഐസിയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ നിന്ന് ഫണ്ടിലേക്ക് 204.75 കോടി രൂപ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൊതുമേഖലാ ബാങ്കുകളും മറ്റ് പ്രമുഖ ധനകാര്യ സ്‌ഥാപനങ്ങളും ആര്‍ബിഐയും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 204.75 കോടി രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്‌തിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പിഎം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമാക്കുന്നത് സുരക്ഷിതമല്ലെന്നാണ് അപേക്ഷ നിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
Read also: ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ; വിശ്വാസ വഞ്ചനയെന്ന് നിതീഷ് കുമാർ