പാറ്റ്‌ന: അരുണാചൽ പ്രദേശിൽ സഖ്യ കക്ഷിയായ ജെഡിയുവിൽ (ജനദാതൾ യുണൈറ്റഡ്) നിന്ന് 6 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇത് സംബന്ധിച്ച് ബിജെപി പ്രസ്‌താവന പുറത്തിറക്കിയിരുന്നു. ഇതോടെ സംസ്‌ഥാന നിയമസഭയിൽ ജെഡിയുവിലെ ഒരേയൊരു എംഎൽഎ മാത്രമാണ് അവശേഷിക്കുന്നത്. 60 അംഗ നിയമസഭയിൽ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉൾപ്പടെ ബിജെപി പക്ഷത്ത് ഇപ്പോൾ 48 എംഎൽഎമാരാണുള്ളത്.
ജെഡിയു എംഎൽഎമാരായ ഹയെംഗ് മംഗ്‌ഫി, ജിക്കേ താക്കോ, ഡോങ്റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോർജി വാമ്ങ്ഡി ഖർമ എന്നിവരാണ് പാർട്ടി വിട്ടത്. നവംബര്‍ 26ന് കൂറുമാറിയ മൂന്ന് പേര്‍ക്ക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് മൂന്ന് പേരെയും പാർട്ടി സസ്‌പെൻഡ് ചെയ്‌തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിലും ജനങ്ങൾക്കുള്ള പ്രതീക്ഷയും വിശ്വാസവുമാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ ബിയുറാം വാഹെ പറഞ്ഞു. എന്നാൽ, ബിജെപി വിശ്വാസവഞ്ചന കാട്ടിയെന്നാണ് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പ്രതികരണം. ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യമാണ് അധികാരത്തിലേറിയത്.
അരുണാചലിൽ ജെഡിയു പ്രതിപക്ഷത്താണെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണക്കുകയായിരുന്നു. 7 സീറ്റുകൾ നേടിയതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് അരുണാചലിൽ സംസ്‌ഥാന പാർട്ടിയായി ജെഡിയുവിന് അംഗീകാരം ലഭിച്ചത്.
Also Read: ബിജെപി നേതാക്കളെ ഹോട്ടലില്‍ തടഞ്ഞ് കര്‍ഷക സംഘടനകള്‍