കാസർഗോഡ്: ജില്ലയിലെ കോവിഡ് മരണ നിർണയത്തിനായി ജിലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ കോവിഡ് മരണങ്ങൾ നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദ്ദേശ പ്രകാരമാണ് സമിതി രൂപീകരിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിറക്കി. കോവിഡ് മരണം സംബന്ധിച്ച ഔദ്യോഗിക രേഖകൾ നൽകാനുള്ള ചുമതല ഇനിമുതൽ ഈ സമിതിക്കായിരിക്കും.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ പ്രകാരമായിരിക്കും സമിതിയുടെ പ്രവർത്തനമെന്ന് സംസ്‌ഥാന ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇനിമുതൽ കോവിഡ് മരണം സംബന്ധിച്ച രേഖകൾക്കായുള്ള അപേക്ഷ, അപ്പീൽ, പരാതി എന്നിവയെല്ലാം ഈ സമിതിക്കാണ് സമർപ്പിക്കേണ്ടത്. http://covid19.gov.in/deathinfo എന്നാണ് ലിങ്ക്. എഡിഎം എകെ രാമേന്ദ്രൻ ചെയർമാനായ സമിതിയുടെ കൺവീനർ ഡിഎംഒ ഇൻ ചാർജ് ഡോ. ഇ മോഹനനാണ്.
ജില്ലാ സർവെയ്‌ലൻസ് ഓഫിസർ ഡോ.എടി മനോജ്, കാസർഗോഡ് ഗവ.മെഡിക്കൽ കോളേജ് മോഡേൺ മെഡിസിൻ വകുപ്പ് മേധാവി ഡോ. ആദർശ്, ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫിസറും പൊതുജനാരോഗ്യ വിദഗ്‌ധനുമായ ഡോ. നിർമൽ എന്നിവരാണ് സമിതിയിൽ അംഗങ്ങളായിട്ടുള്ളത്.
Most Read: ഉത്തരാഖണ്ഡിൽ ക്രിസ്‌ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം