നീലേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിൽ തിരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട ചട്ടങ്ങളും മറ്റ് തീരുമാനങ്ങളും അറിയിക്കാൻ രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തു. ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ടു തേടാൻ പാടില്ലെന്ന് കളക്‌ടർ ഡോ. സജിത് ബാബു യോഗത്തിൽ പറഞ്ഞു.
മുസ്‌ലിം ദേവാലയങ്ങൾ, ക്ഷേത്രങ്ങൾ, ക്രിസ്‌ത്യൻ പള്ളികൾ, മറ്റ് ആരാധനാസ്‌ഥലങ്ങൾ, മതസ്‌ഥാപനങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കാൻ പാടില്ലയെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.
വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ, ഭാഷാ പരമോ ആയ സംഘർഷങ്ങൾ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവർത്തികൾ ഉണ്ടാവരുത്.
പരസ്‌പരം വിദ്വേഷം ജനിപ്പിക്കുന്ന ഒരു പ്രവർത്തനത്തിലും രാഷ്‌ട്രീയ കക്ഷികളോ, സ്‌ഥാനാർത്ഥികളോ ഏർപ്പെടുവാൻ പാടില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം വരെ തടവോ, 10000 രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകൾക്ക് മുമ്പിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികൾ ഒരു കാരണവശാലും അവലംബിക്കരുത്. ഒരു വ്യക്‌തിയുടെ സ്‌ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ, ബാനറുകൾ കെട്ടുന്നതിനോ ഉപയോഗിക്കാൻ പാടില്ല.
പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ സ്വകാര്യ വ്യക്‌തികളുടെ സ്‌ഥലം അവരുടെ അനുവാദം കൂടാതെ ഉപയോഗിക്കാൻ രാഷ്‌ട്രീയ കക്ഷികളോ, സ്‌ഥാനാർഥികളോ അനുയായികളെ അനുവദിക്കാൻ പാടില്ല. തിരഞ്ഞെടുപ്പ് കാലയളവിൽ പാലിക്കേണ്ട മറ്റ് ചട്ടങ്ങളെ പറ്റിയും, കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്‌തു.
Read Also: സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി