കുവൈറ്റ് സിറ്റി: വന്‍ മയക്കുമരുന്ന് ശേഖരവുമായി രാജ്യത്തെത്തിയ രണ്ട് പ്രവാസികള്‍ പിടിയിൽ. 50 കിലോഗ്രാം രാസ വസ്‍തുക്കളും 20 കിലോഗ്രാം ഹാഷിഷും രണ്ട് ഗ്രാം ഹെറോയിനുമായാണ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഉദ്യോഗസ്‌ഥർ രണ്ടുപേരെ പിടികൂടിയത്.
പരിശോധനയുടെയും മയക്കുമരുന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഏഷ്യക്കാരായ പ്രവാസികളാണ് പ്രതികളെന്നാണ് വിവരം.
രാജ്യത്ത് രണ്ട് പ്രവാസികള്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നതിനായി വന്‍തോതില്‍ നിരോധിത വസ്‍തുക്കള്‍ കൊണ്ടുവരുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ തുടര്‍ പരിശോധനകള്‍ക്കായി അധികൃതര്‍ കോടതി ഉത്തരവ് വാങ്ങിയ ശേഷം ഇവരുടെ താമസ സ്‌ഥലങ്ങളില്‍ റെയ്‌ഡ് നടത്തുകയും മയക്കുമരുന്ന് കണ്ടെടുക്കുകയും ആയിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതികൾ കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന് തങ്ങളുടേത് തന്നെയാണെന്നും കള്ളക്കടത്തിനായി എത്തിച്ചതാണെന്നും ഇരുവരും ഉദ്യോഗസ്‌ഥരോട് വെളിപ്പെടുത്തി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
Most Read: അതിർത്തിയിൽ നിന്ന് പിൻമാറാൻ തയ്യാറാവാതെ ചൈന