നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. നാദിർഷായുടെ ‘ഈശോ’ എന്ന സിനിമയുടെ പേരിൽ ഉയർന്നുവരുന്ന വിവാദങ്ങൾ ദൗര്‍ഭാഗ്യകരമാണെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.
ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാന്‍ മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂ. സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണ്. കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തില്‍ സമീപിക്കുകയാണ് വേണ്ടത്. സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലാതാക്കും; ഡിവൈഎഫ്‌ഐ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
കൂടാതെ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ അടുത്ത കാലത്തായി ആവര്‍ത്തിക്കുകയാണെന്നും ഇത് പുരോഗമന കേരളത്തിന് കളങ്കമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. സംസ്‌ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത്തരം ഇടുങ്ങിയ ചിന്തകള്‍ തടസമാകും. കൂടുതല്‍ നവീകരിക്കപ്പെടേണ്ട കാലത്ത് മുന്‍പൊരിക്കലും ഇല്ലാത്തവിധം ആവിഷ്‌കാര സ്വാതന്ത്യത്തിന് മേല്‍ കടന്നാക്രമണം വര്‍ധിക്കുന്നത് ശുഭകരമായ കാര്യമല്ല. മതരാഷ്‍ട്ര വാദികള്‍ക്ക് കൂടുതല്‍ രാഷ്‌ട്രീയ ഇന്ധനം പകരാന്‍ ഇത്തരം പ്രചാരണങ്ങള്‍ സഹായിക്കുമെന്നും ഡിഎഫ്ഐ പറഞ്ഞു.
അതേസമയം ചില ആദരണീയരായ ക്രൈസ്‌തവ സഭാ മേധാവികള്‍ ‘ഈശോ’ വിവാദത്തില്‍ സ്വീകരിച്ച സഹിഷ്‌ണുത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകള്‍ മാതൃകാപരമാണെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും വര്‍ഗീയതയും വെറുപ്പും സമൂഹത്തില്‍ വളര്‍ത്താന്‍ നടക്കുന്ന നിന്ദ്യമായ നീക്കങ്ങള്‍ക്കെതിരെ കേരളം ജാഗ്രതയോടെ നിലയുറപ്പിക്കണമെന്നും കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കരുതെന്നും സംഘടന പറഞ്ഞു.
ഇത്തരം വിവാദങ്ങള്‍ക്കെതിരെ കേരളം ശക്‌തമായ പ്രതിരോധം ഉയര്‍ത്തണം. വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം; ഡിവൈഎഫ്‌ഐ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഈശോ’ സിനിമയുടെ ടൈറ്റിലിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. എന്നാൽ താൻ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും സംവിധായകൻ നാദിർഷ നേരത്തെ വ്യക്‌തമാക്കിയിരുന്നു. അതേസമയം, സിനിമയുടെ ‘നോട്ട് ഫ്രം ദ ബൈബിൾ’ എന്ന ടാഗ്‌ലൈൻ മാറ്റുമെന്നും നാദിർഷ അറിയിച്ചിരുന്നു.
Most Read: പെഗാസസ് ഇന്ന് സുപ്രീം കോടതിയിൽ; കേന്ദ്രം നിലപാട് അറിയിക്കും