‘ആം ദി പോപ്പ്‘ എന്ന ടാഗ്‌ലൈനിൽ അണിയറയിൽ ഒരുങ്ങുന്ന ‘കുറാത്ത്‘ സിനിമ നിഗൂഢതകൾ ഒളിപ്പിച്ച പുതിയ മോഷൻ വീഡിയോ റിലീസ് ചെയ്‌തു. സാത്താനെ മഹത്വവൽക്കരിക്കുന്ന ചിത്രമെന്ന് ഉറപ്പിച്ച്, പ്രഖ്യാപനം മുതൽ ചാപ്പയടിയേൽക്കുന്ന ‘കുറാത്ത്‘ സൺഡേ ശാലോം ഉൾപ്പടെയുള്ളവരുടെ അപ്രീതി ക്ഷണിച്ചുവരുത്തിയ ചിത്രമാണ്.
റിലീസ് ചെയ്‌തിരിക്കുന്ന മോഷൻ വീഡിയോയിൽ ബൈബിൾ കാണുന്നുണ്ട്. ക്രൈസ്‌തവ വിശ്വാസികളുടെ പഴയനിയമത്തിലെ വേദവാഖ്യങ്ങളോട് സാമ്യമുള്ള വാക്കുകളും ഉദ്ധരിക്കുന്നുണ്ട്. ‘ശത്രുവിന്റെ വാൾ നിനക്കുനേരെ ഉയർന്നാൽ നീ അവനെ വധിക്കണം. നിന്റെ ബലം ആകാശത്തിൽ നിന്ന് വരുന്ന അഗ്‌നിയേക്കാൾ തീവ്രമാണ്. ആയതിനാൽ നിന്റെ ജനത്തെ ശത്രുവിന്റെ കെണിയിൽനിന്നും അവന്റെ ദുഷ്‌ചിന്തകളിൽ നിന്നും മറയ്‌ക്കാൻ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു‘ –ഇതാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ.
ഈ വാക്കുകൾക്കൊപ്പം, ‘ഇല്യൂമിനേറ്റി‘ സൂചനകൾ നൽകുന്ന ഡാർക് പ്രതലങ്ങളും സൂചകങ്ങളും പരോക്ഷമായി വീഡിയോയിൽ കാണുന്നുണ്ട്. ഇതുകൊണ്ടൊന്നും ഈ ചിത്രം ആന്റിക്രൈസ്‌റ്റ് കഥാ പശ്‌ചാത്തലമാണ് സ്വീകരിക്കുന്നതെന്ന് ഉറപ്പുപറയാവുന്ന കാര്യമല്ല.
കാരണം, ലോകത്തിറങ്ങുന്ന അനേകം സിനിമകളിൽ വിവിധ മതങ്ങളുടെ വേദപുസ്‌തകങ്ങളും ആരാധന മന്ദിരങ്ങളും പലരീതിയിൽ ചിത്രീകരിക്കാറുണ്ട്. മതങ്ങൾക്ക് ആധിപത്യം ഉള്ള ഒരുലോകത്ത് സിനിമ ഉണ്ടാകുമ്പോൾ സംഭവിക്കാവുന്ന സ്വാഭാവിക കാര്യം മാത്രമാണത്. എന്നാൽ, മുൻപ് ഇവരുടേതായി ഇറങ്ങിയ പോസ്‌റ്ററിൽ സാത്താന്‍ ആരാധകര്‍ ഉപയോഗിക്കുന്ന കുരിശും മറ്റുചില ചിഹ്‌നങ്ങളും പ്രകടമായിരുന്നു താനും.
മതപരമോ, രാഷ്‌ട്രീയമോ ആയ വിശ്വാസങ്ങൾക്ക് വേദനിക്കാത്ത നിലയിൽ മാത്രമേ സിനിമയെടുക്കാൻ സാധിക്കു എന്ന അവസ്‌ഥയിലേക്ക് ഓരോ മതങ്ങളും രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും എത്തിയാൽ സിനിമയുണ്ടാക്കാൻ കഴിയാത്ത നിലയിലേക്ക് കേരളമെത്തും. എന്നാൽ, കരുതികൂട്ടി വിശ്വാസങ്ങളെ അവഹേളിക്കുകയും വിശ്വാസികളെ മുറിവേൽപിക്കുകയും ചെയ്യാനുള്ള ശ്രമങ്ങൾ തടയേണ്ടതുമാണ്.
എസ്‌റ്റോനിയൻ ഭാഷയിൽ ഡെവിൾ, സാത്താൻ എന്നൊക്കെ അർഥം വരുന്ന ‘കുറാത്ത്‘ എന്ന സിനിമാപേരും ടൈറ്റിൽ പോസ്‌റ്ററിൽ ഉപയോഗിച്ചിരുന്ന ‘ഇല്യൂമിനേറ്റി‘ ഫീലുകളുമാണ് ഈ ചിത്രമൊരു സാത്താൻ മഹത്വവൽകരണം ആണെന്ന ധാരണയിലേക്ക് വിശ്വാസികളെ എത്തിച്ചിട്ടുള്ളത്. പക്ഷെ, ഇതുകൊണ്ടൊന്നും ‘കുറാത്ത്‘ ആന്റിക്രൈസ്‌റ്റ് സിനിമയാണെന്ന് തറപ്പിച്ചു പറയാൻ സാധിക്കില്ല. മാത്രവുമല്ല ‘ഇല്യൂമിനേറ്റി‘ സങ്കൽപമോ യാഥാർഥ്യമോ എന്തുമാകട്ടെ, അതിൽ വിശ്വസിക്കുന്നവരോ അതുമല്ലങ്കിൽ അതിനെ സംബന്ധിച്ച് പറയുന്ന സിനിമയോ പുറത്തിറക്കുന്നതിൽ എന്താണ് കുഴപ്പം എന്നതാണ് ചലച്ചിത്രലോകത്ത് ഉയരുന്ന മറുചോദ്യം.
താരനിർണയം പൂർത്തിയായി വരുന്ന സിനിമക്ക് രഹസ്യസ്വഭാവം സൂക്ഷിക്കാൻ അണിയറപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അത് സിനിമ ആവശ്യപ്പെടുന്നത് കൊണ്ടാണെന്നാണ് സംവിധായകൻ പറയുന്നത്. ‘കുറാത്ത്‘ സംവിധാനം ചെയ്യുന്നത് നിവിൻ ദാമോദരൻ എന്ന പുതുമുഖ സംവിധായകനാണ്. ത്രില്ലർ പശ്‌ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്‌റ്റ്യനാണ്. ഹമദ് ബിൻ ബാബയാണ് നിർമാണം. പുതിയ മോഷൻ പോസ്‌റ്റർ ഇവിടെ കാണാം:
സൺഡേ ശാലോം എഴുതിയത് പോലെ മലയാള സിനിമയിൽ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രിസ്‌തുമത വിശ്വാസത്തെ അവഹേളിക്കുന്നതിന് വേണ്ടി സാത്താനിസ്‌റ്റ് വിശ്വാസികളുടെ രഹസ്യനീക്കം ഉണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടകാര്യമാണ്. കൃത്യതയില്ലങ്കിലും, ‘ഇല്യൂമിനേറ്റി‘ വിശ്വാസികളുടെ ഒരു ഗ്രൂപ്പ് മലയാള സിനിമാലോകത്ത് പിടിമുറുക്കിയതായുള്ള ആരോപണങ്ങൾ കുറച്ചുകാലമായി നിലവിലുണ്ട്.
തീയിൽ ജ്വലിക്കുന്ന തലയോട്ടി, ഡെവിൾ, ചോരയൊഴുകുന്ന കത്തി, ഹൃദയത്തിൽ കുത്തിയിറക്കിയ വാൾ, ഭീകരസത്വങ്ങൾ, ചുരുട്ടും കഞ്ചാവും വലിക്കുന്ന ചിലരുടെ ഇമേജുകൾ പതിച്ച ടിഷർട്ടുകൾ ഉൾപ്പടെ ബൈക്കുകളിലും ടീഷർട്ടുകളിലും കീചെയിനുകളിലും ഹെൽമറ്റുകളിലും മൊബൈൽ സ്‌ക്രീനിലും കംപ്യുട്ടർ സ്‌ക്രീനിലും കഴുത്തിൽ തൂക്കുന്ന ചെയിനുകളിലും മറ്റുംമറ്റും സാത്താനിസ്‌റ്റ് ആശയങ്ങളുടെ ചിഹ്‌നങ്ങൾ നിറക്കാൻ ആരംഭിച്ചത് 1990കൾ മുതലാണ്.
2010കൾ ആയപ്പോഴേക്കും മൊബൈൽ/കംപ്യുട്ടർ ഗെയിമുകൾ വഴിയും സാത്താനിസ്‌റ്റ് ആശയങ്ങളുടെ മഹത്വവൽകരണം രൂക്ഷമായി. ഇക്കാലം മുതൽതന്നെ ലോക സിനിമകളിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി തിൻമയുടെ മഹത്വവൽകരണം ആരംഭിച്ചിരുന്നു. ഈ വഴികൾ മലയാള സിനിമയിലും കടന്നുകൂടിയിട്ടുണ്ടോ? സൂക്ഷ്‌മമായി പരിശോധിച്ചാൽ ഇല്ലെന്ന് പറയാൻ കഴിയില്ല.
നിരപരാധികളും നിഷ്‍കളങ്കരുമായ ആളുകളും കുഞ്ഞുങ്ങളും അനാവശ്യമായി കൊല്ലപ്പെടുകയും ശേഷം ഈ കൊലകൾ മുഴുവൻ ന്യായീകരിക്കാൻ ഏതെങ്കിലും ഒരു വില്ലനെ അവസാനം കൊല്ലുകയും ചെയ്യുന്ന രീതി കുറച്ചുകാലമായി നിലവിലുണ്ട്. അതായത് ഒരുവില്ലനെ കീഴടക്കാൻ അനേകം നിരപരാധികൾ കൊല്ലപ്പെടേണ്ടതുണ്ട് എന്ന സന്ദേശം ദശാബ്‌ദങ്ങൾ കുത്തിവെച്ചശേഷം വില്ലൻ / തിൻമ വിജയിക്കുന്ന സിനിമകളും മറ്റും വന്നുതുടങ്ങും.
നിലവിലെ സാമൂഹിക സാഹചര്യത്തിൽ വേഗത്തിൽ തിൻമയുടെ വിജയം എന്ന ആശയത്തിന്റെ പ്രചാരണത്തിലേക്ക് എത്തുന്നതിന് പകരം സമൂഹത്തെ അതുൾക്കൊള്ളാൻ കഴിയുന്ന മനസികാവസ്‌ഥയിലേക്ക് ദശാബ്‌ദങ്ങൾ കൊണ്ടുനയിക്കുക എന്ന തന്ത്രമാണ് ചുറ്റും നടക്കുന്നതെന്ന് വിശ്വസിക്കാതിരിക്കാൻ സാധ്യമാകുന്നില്ല.
എന്തായാലും രാജ്യാന്തര തലത്തിൽ സാമ്പത്തിക, രാഷ്‌ട്രീയ, ബിസിനസ്, വിനോദ മേഖലകളിലെല്ലാം ഇല്യൂമിനേറ്റി അംഗങ്ങളുണ്ടെന്നാണു കരുതുന്നത്. പക്ഷെ, ‘കുറാത്ത്‘ സിനിമയുടെ വാലുനോക്കി കാര്യങ്ങൾ തീരുമാനിക്കുന്നതിന് പകരം അതിനെ മുഴുവനായി കാണാൻ കാത്തിരിക്കാം.
Most Read: അനധികൃത പാർക്കിങ്; ബൈക്ക് ഉടമയെ അടക്കം ക്രെയിൻ ഉപയോഗിച്ച് നീക്കി, വീഡിയോ
കുറാത്ത്‘ സിനിമയുടെ വാലുനോക്കി കാര്യങ്ങൾ തീരുമാനിക്കുന്നതിന് പകരം അതിനെ മുഴുവനായി കാണാൻ കാത്തിരിക്കാം. മലയാള സിനിമ… സമൂഹത്തിൽ ഒരുപാടു നല്ല സന്ദേശം എക്കാലത്തും നൽകിയിട്ടുണ്ട്… കുറാത്തും.. ഒട്ടും പിന്നിലാവില്ല എന്ന ശുഭ പ്രതീക്ഷയോടെ… മുഴുവൻ ടീമിനും എന്റെ ആശംസകൾ ??
Read more at: https://www.malabarnews.com/kurat-iam-the-pop-movie-again-the-propagation-of-m