പൂനെ: നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്‌താൽ ഉടമക്കും ‘പണി’ കിട്ടും. വിചിത്രമായ നടപടിയുമായി എത്തിയിരിക്കുകയാണ് പൂനെയിലെ സമർഥ് ട്രാഫിക് പോലീസ്. ഗതാഗത നിയമലംഘനങ്ങൾക്ക് ട്രാഫിക് പോലീസുകാർ നൽകുന്ന കടുത്ത ‘ശിക്ഷാ വിധികൾക്ക്’ എതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
സംഭവം നടക്കുന്നത് ഇന്നലെ വൈകിട്ട് പൂനെയിലെ നാനാപെത്ത് ഭാഗത്താണ്. അനധികൃതമായി വാഹനങ്ങൾ നിർത്തിയിട്ടത് മൂലം സാന്റ് കബീർ ചൗക്കിൽ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. ഇത് നിയന്ത്രിക്കാൻ എത്തിയ ട്രാഫിക് പോലീസ് വാഹനങ്ങൾ ഓരോന്നായി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ തുടങ്ങി. എന്നാൽ, ഒരു ബൈക്ക് ഉയർത്തിയതോടെയാണ് സംഗതി വഷളായത്. ക്രെയിൻ ഉപയോഗിച്ച് ബൈക്ക് ഉയർത്തിയപ്പോൾ അതിൽ ബൈക്കിന്റെ ഉടമയും ഇരിപ്പുണ്ടായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്ക് നിർത്തിയിട്ടിരുന്നില്ല എന്നും ബൈക്ക് ഉടമയുടെ വാക്കുകൾ ട്രാഫിക് പോലീസ് ശ്രദ്ധിച്ചില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, വാഹനം നീക്കുന്നതിനിടെ ഉടമ ബൈക്കിൽ വന്ന് ഇരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും യുവാവ് കൂട്ടാക്കിയില്ല. ഇത് മേഖലയിലെ ഗതാഗത കുരുക്ക് ഒന്നുകൂടി രൂക്ഷമാകാൻ ഇടയാക്കിയെന്നും തുടർന്ന് ഇയാളിൽ നിന്ന് പിഴ ഈടാക്കിയെന്നും പോലീസ് പറയുന്നു. സംഭവം ശ്രദ്ധയിൽപെട്ട മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പട്ടേൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
#WATCH | Maharashtra: A motorcycle was towed in Pune y’day while its rider was sitting on it
DCP Traffic says, “Bike was parked in no parking. When our officials towed it, owner came &sat on it. He was requested to get down. Later he did & accepted his mistake. He paid the fine” pic.twitter.com/987qnbTPtu
— ANI (@ANI) August 20, 2021
നേരത്തെ നോ പാർക്കിങ് ഭാഗത്ത് വാഹനം നിർത്തിയിട്ട യുവതിയെ കാറടക്കം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ സംഭവം മുംബൈയിൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്. അകത്ത് കൊച്ചുകുട്ടി ഉൾപ്പടെ ഇരിക്കുന്ന സമയത്താണ് ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തിയത്. സംഭവം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Also Read: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു