തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കും ഇനിമുതൽ പിഴ ഈടാക്കും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്‌ഥരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഡിജിപി അറിയിച്ചു. പോലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് തീരുമാനം.
ഉദ്യോഗസ്‌ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ പത്ത് ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചു. റോഡ് ക്യാമറകൾ സ്‌ഥാപിച്ചതോടെ, പോലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങളുടെ ചിത്രം സഹിതം പിഴ നോട്ടീസ് ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൂട്ടമായെത്തി. സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടി ഓടിക്കൽ, ചുവപ്പ് ലൈറ്റ് ഘടിപ്പിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് അധികവും. പിഴ ലക്ഷങ്ങളിൽ എത്തിയതോടെയാണ് ഡിജിപി നടപടി ശക്‌തമാക്കിയത്.
നിയമം നടപ്പിലാക്കുന്ന ഏജൻസിയെന്ന നിലയിൽ പോലീസിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യതയുണ്ടെന്ന് ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടക്കാനുള്ള നോട്ടീസ് ദിവസേന ലഭിക്കുകയാണ്. ട്രാഫിക് നിയമം ലംഘിക്കുന്നവരാണ് പിഴ അടക്കേണ്ടത്. സർക്കാരിന്റെ പണം ഇതിനായി ചിലവഴിക്കാനാവില്ല. പിഴ അടച്ച ഉദ്യോഗസ്‌ഥരുടെ വിവരം സംസ്ഥാനതലത്തിൽ ശേഖരിച്ചു അറിയിക്കാനും ഡിജിപി നിർദ്ദേശം നൽകി.
Most Read| ‘ഗാസയിൽ ശസ്‌ത്രക്രിയകൾ നടത്തുന്നത് അനസ്‌തേഷ്യ ഇല്ലാതെ’; ലോകാരോഗ്യ സംഘടന