കാബൂൾ: താലിബാന് പരസ്യ പിന്തുണയുമായി ഹഷ്‌മത് ഗാനി മുൻനിരയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. താലിബാൻ അഫ്‌ഗാനെ കീഴടക്കിയപ്പോൾ രാജ്യംവിട്ട മുൻ പ്രസിഡണ്ട് അഷ്റഫ് ഗാനിയുടെ സഹോദരനാണ് ഹഷ്‌മത് ഗാനി.
കുച്ചിസ് ഗ്രാൻഡ് കൗൺസിൽ മേധാവിയും രാജ്യത്തെ സമുന്നതരാഷ്‌ട്രീയ നേതാവും പുരോഗമന വാദിയുമായിരുന്ന ഹഷ്‌മത് ഗാനി താലിബാൻ നേതാവ് ഖലീൽ-ഉർ-റഹ്‌മാൻ, മത പണ്ഡിതൻ മുഫ്‌തി മഹ്‌മൂദ് സാക്കിർ എന്നിവരുടെ സാന്നിധ്യത്തിൽ താലിബാന് പിന്തുണ പ്രഖ്യാപിച്ചതയാണ് റിപ്പോർട്ടുകൾ പറയുന്നത്.
പരമാധികാര രാജ്യമായിരുന്ന അഫ്‌ഗാനിസ്‌ഥാനെ, മുസ്‌ലിം ശരിഅത്ത് നിയമത്തിന്റെ ഏറ്റവും കണിശമായ പ്രയോക്‌താക്കളായി കണക്കാക്കുന്ന താലിബാൻ സംഘടന കീഴടക്കിയതിനെ തുടർന്ന് രാജ്യംവിട്ട അഷ്റഫ് ഗാനി ഇപ്പോൾ യുഎയിൽ ഉണ്ടെന്നാണ് സ്‌ഥിരീകരണം. കുടുംബത്തോടൊപ്പമാണ് ഇദ്ദേഹം പലായനം ചെയ്‌തത്.
ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ അഫ്‌ഗാനിൽ ‘രക്‌തപുഴ ഒഴുകുന്നത് ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന്’ അഷ്റഫ് ഗാനി പറഞ്ഞിരുന്നു. പാകിസ്‌താൻ, തുർക്ക്‌മെനിസ്‌താൻ, ഉസ്ബെക്കിസ്‌താൻ, താജിക്കിസ്‌താൻ, ചൈന, ഇന്ത്യ എന്നിവ അയൽ രാജ്യങ്ങളായ അഫ്‌ഗാൻ, താലിബാന്റെ കീഴടക്കലോടെ കൂട്ടപലായനത്തിന്റെ ദിനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
തുല്യാവകാശങ്ങളുള്ള ഒരു ജനാധിപത്യ അഫ്‌ഗാൻ, 2004 ജനുവരി 4ന് അംഗീകരിക്കപ്പെട്ട ഭരണഘടനയിലൂടെയാണ് നിലവിൽ വന്നത്. തുടർന്ന് രാജ്യത്തെ ആരോഗ്യം വിദ്യാഭ്യാസം ഗതാഗതം സ്‌ത്രീസ്വാതന്ത്ര്യം ഉൾപ്പടെയുള്ള സൗകര്യങ്ങൾ വൻ തോതിൽ പുരോഗമിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും താലിബാൻ സംഘടന അഫാഗാനെ കീഴടക്കിയത്.
1996 മുതൽ 2001ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്‌ഗാനിസ്‌താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്‌ലിം രാഷ്‌ട്രീയ-സൈനിക പ്രസ്‌ഥാനമാണ് താലിബാൻ. വികലമായ ഇസ്‍ലാമിക ഗോത്രചിന്തകളുള്ള പഷ്‌തൂൺ വിഭാഗക്കാരും സമാനചിന്തകൾ പുലർത്തുന്ന ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ എന്നിവരും ഉൾപ്പെടുന്ന താലിബാനെന്ന സംഘടന ജനാധിപത്യവിരുദ്ധ ഗോത്ര പ്രസ്‌ഥാനമായാണ് പരിഗണിക്കപ്പെടുന്നത്. ഹഷ്‌മത് ഗാനിയുടെ മുൻനിരയിലേക്കുള്ള പ്രവേശനം താലിബാന് ജനകീയ മുഖം നൽകാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്.
Most Read: സുപ്രീം കോടതിക്ക് മുന്നിൽ ഭാര്യയ്‌ക്കൊപ്പം തീകൊളുത്തി; യുവാവ് മരിച്ചു