കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചതായും 27 പേര്‍ക്ക് പരുക്കേറ്റതായും അന്തർദേശീയ മാദ്ധ്യമ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. എന്നാൽ, കാബൂളിലെ പ്രാദേശിക പത്രങ്ങൾ റിപ്പോർട് ചെയുന്നത് 100ഓളം കുട്ടികൾ കൊല്ലപ്പെട്ടതായും 60ഓളം പേർക്ക് പരിക്കേറ്റു എന്നുമാണ്.
മരിച്ചവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വിദ്യാർഥികൾ സർവകലാശാല പരീക്ഷയ്‌ക്കായി തയ്യാറെടുക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. മരിച്ചവരില്‍ അധികവും കൗമാരക്കാരായ വിദ്യാർഥികളാണ്. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 400 ഓളം പേര്‍ ഉണ്ടായിരുന്നതായി പരിക്കേറ്റ ഒരു വിദ്യാർഥി എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.
പ്രാദേശിക പത്രപ്രവര്‍ത്തകൻ ബിലാല്‍ സര്‍വാരി ട്വീറ്റ് ചെയ്‌തത് അനുസരിച്ച് ഇന്ന് മോക്ക് യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയായിരുന്നു. അതിനിടയിൽ നടന്ന ഭീകരാക്രമണത്തിൽ 100ഓളം വിദ്യാർഥികൾ കൊല്ലപ്പെട്ടതായും കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നും മൃതദേഹങ്ങൾ കൊണ്ട് ക്ളാസ് മുറികള്‍ നിറഞ്ഞിരിക്കുന്നു എന്നുമാണ്.
ഇസ്‌ലാമിക സമൂഹത്തിലെ ഹസാര വിഭാഗത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.കാബൂളിന്റെ പടിഞ്ഞാറന്‍ പ്രദേശമായ ദഷ്-ഇ-ബര്‍ചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്ന് കാബൂള്‍ പോലീസ് അറിയിച്ചു. സ്‌ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷ വിഭാഗം ഏറെയുള്ള സ്‌ഥലമാണ്. താലിബാന്റെ രണ്ടാം വരവിന് ശേഷം അഫ്‌ഗാനിൽ ഹസാര ന്യൂനപക്ഷങ്ങളെ അതീവ ക്രൂര വംശീയ അക്രമണങ്ങള്‍ക്ക് വിധേയമായതായി റിപ്പോർടുകൾ ഉണ്ട്.
രാജ്യത്ത് താലിബാന്‍ അധികാരത്തിലേറിയ ശേഷമുള്ള വംശഹത്യയുടെ പുതിയ ഏടാണ് ഇന്നത്തെ സ്‌ഫോടനം. അഫ്‌ഗാനിലെ മൂന്നാമത്തെ വലിയ വംശീയ വിഭാഗമാണ് ഹസാരകള്‍. ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരുന്ന ഇവർ ഷിയ വിഭാഗത്തിൽ പെട്ടവരാണ്. തീവ്രവാദ-ഭീകരവാദ ഇസ്‌ലാമിക സംഘടനകളിൽ നിന്നും സുന്നി ഇസ്‌ലാം അനുസരിക്കുന്ന താലിബാനില്‍ നിന്നും ദീര്‍ഘകാലമായി പീഡനം നേരിടേണ്ടി വന്നിട്ടുള്ള ന്യൂനപക്ഷം കൂടിയാണ് ഹസാരകള്‍.
Most Read: പോപ്പുലർ ഫ്രണ്ട് മതത്തെ ദുർവ്യാഖ്യാനം ചെയ്‌ത സംഘടന; എംകെ മുനീർ