ന്യൂഡെൽഹി: ഡെൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ. ഷാനവാസും കൂട്ടാളിയായി റിസ്‌വാനും കേരളത്തിൽ എത്തിയിരുന്നു. പൂനെ വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർഗോഡ്, കണ്ണൂർ വനമേഖലയിലൂടെ യാത്ര നടത്തി. പശ്‌ചിമഘട്ട മേഖലകളിൽ ഒളിത്താവളം ഉണ്ടാക്കാനായിരുന്നു ഇവരുടെ നീക്കമെന്നും പോലീസ് വിശദീകരിച്ചു.
ഷാനവാസ് ഉൾപ്പടെ പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. ഷാനവാസ് ഉന്നത രാഷ്‌ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നതായും പോലീസ് അറിയിച്ചു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്‌ട്രീയ നേതാക്കളുമെയുമായിരുന്നു ഷാനവാസ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഇവരുടെ യാത്രാ വഴിയിൽ സ്‌ഫോടനമായിരുന്നു ലക്ഷ്യം.
ഡെൽഹി, രാജസ്‌ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണാർഥം സ്‌ഫോടകങ്ങൾ നടത്തി. പാക് ചാരസംഘടന ഐഎസ്‌ഐയുടെ സഹായത്തോടെ ഡെൽഹിയിൽ സ്‌ഫോടക പാരമ്പരകൾക്കും പദ്ധതിയിട്ടു. കൃത്യം നടത്തി അഫ്‌ഗാനിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് പറയുന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്‌റ്റ് വാണ്ടഡ് ലിസ്‌റ്റിൽപ്പെട്ട ഭീകരാണ് പിടിയിലായ ഷാനവാസ്. ഷാനവാസിനെ കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഡെൽഹിയിലെ ഒളിയിടത്തിൽ നിന്നായിരുന്നു അറസ്‌റ്റ്. അതേസമയം, മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നുവെന്ന ഡെൽഹി പോലീസിന്റെ കണ്ടെത്തലിൽ കേരളാ പോലീസും അന്വേഷണം ആരംഭിച്ചു. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ നിന്നും കേരളാ പോലീസ് വിവരങ്ങൾ തേടി. കേരള ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം നേരിട്ട് കേസന്വേഷിക്കും. ഡെൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങളാണ് നിലവിൽ ശേഖരിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ മുഹമ്മദ് ഷാനവാസ് വന്നതിന്റെ തെളിവുകൾ ഡെൽഹി പോലീസ് കേരളത്തിന് കൈമാറും.
Most Read| ജാതി സെൻസസ്; സർവകക്ഷി യോഗം വിളിച്ചു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ