ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയും മലയാളിയും കൂടിയായ പിടി ഉഷക്കൊപ്പം എത്തിയിരിക്കുകയാണ് വിദ്യ രാംരാജും. വനിതകളുടെ 400 മീറ്റർ ഹാർഡിൽസിൽ 39 വർഷം മുൻപ് പിടി ഉഷ നേടിയ റെക്കോർഡിനൊപ്പമാണ് വിദ്യയും എത്തിയത്. ഹർഡിൽസിൽ 55.42 സെക്കൻഡിൽ വിദ്യ ഫിനിഷ് ചെയ്‌തപ്പോഴാണ് പിടി ഉഷയുടെ റെക്കോർഡിനൊപ്പം എത്തിയത്.
1984ൽ ലോസാഞ്ചലസിൽ പിടി ഉഷ നേടിയ റെക്കോർഡിനൊപ്പമാണ് വിദ്യയും എത്തിയത്. ആദ്യ ഹീറ്റ്‌സിൽ ബഹ്‌റൈനിന്റെ ജമാൽ അമീനത്ത് ഒലുവാസൻ യൂസഫിനെ പിന്നിലാക്കിക്കൊണ്ടാണ് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ 24-കാരി ഒന്നാമതെത്തിയത്. ഹീറ്റ്സിൽ ഒന്നാമതെത്തിയ വിദ്യ, 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ പ്രവേശിച്ചു ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നൽകി.
നാളെ പുലർച്ചെ 4.50ന് ഈയിനത്തിൽ വിദ്യ ഫൈനലിന് ഇറങ്ങുന്നുണ്ട്. ഹീറ്റ് 2വില 55.17 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത ഒലുവാക്കെമി മുജിദത്ത് അഡെക്കോയയെയാണ് ഫൈനലിൽ വിദ്യ നേരിടുക. കഴിഞ്ഞ മാസം ചണ്ഡീഗണ്ഡിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക്‌സിന്റെ അഞ്ചാം പാദത്തിൽ ഒരു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് വിദ്യക്ക് ദേശീയ റെക്കോർഡ് നഷ്‌ടമായത്. അന്ന് സ്വർണം നേടിയെങ്കിലും 55.43 സെക്കൻഡിലാണ് ഫിനിഷ് ചെയ്‌തത്.
1984ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സിൽ പിടി ഉഷ കുറിച്ച 55.42 സെക്കൻഡാണ് വനിതാ 400 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കോർഡ് സമയം. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള താരമാണ് വിദ്യ രാംരാജ്. മൂന്ന് തവണ ദേശീയ ചാമ്പ്യനായി. പിതാവ് ട്രക്ക് ഡ്രൈവറാണ്. ഇരട്ട സഹോദരി നിത്യയും അത്ലറ്റാണ്. ഇന്ത്യൻ റെയിൽവേയിലാണ് വിദ്യ ജോലി ചെയ്യുന്നത്.
ഇന്ന് രാവിലെ റോളർ സ്‌കേറ്റിങ്ങിലൂടെ രണ്ടു വെങ്കലമാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷൻമാരുടെ 3000 മീറ്റർ സ്‌പീഡ് സ്‌കേറ്റിങ് റിലേയിലും വനിതകളുടെ 3000 മീറ്റർ സ്‌പീഡ് സ്‌കേറ്റിങ് റിലേയിലുമാണ് ഇന്ത്യ വെങ്കലം നേടിയത്. സഞ്‌ജന ബത്തുള്ള, കാർത്തിക ജഗദീശ്വരൻ, ഹീരൽ സദ്ധു, ആരതി കസ്‌തൂരി രാജ് എന്നിവരാണ് വനിതാ വിഭാഗത്തിൽ വെങ്കലം നേടിയത്. പുരുഷവിഭാഗത്തിൽ ആര്യൻ പാൽ, ആനന്ദ് കുമാർ, സിദ്ധാന്ത് കാംബ്‌ളൈ, വിക്രം ഇംഗലെ എന്നിവരാണ് ടീമംഗങ്ങൾ.
Tech| ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!