തിരുവനന്തപുരം: ഡെൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നുവെന്ന ഡെൽഹി പോലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ചു കേരളാ പോലീസ്. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ നിന്നും കേരളാ പോലീസ് വിവരങ്ങൾ തേടി. കേരള ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം നേരിട്ട് കേസന്വേഷിക്കും. ഡെൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങളാണ് നിലവിൽ ശേഖരിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിൽ മുഹമ്മദ് ഷാനവാസ് വന്നതിന്റെ തെളിവുകൾ ഡെൽഹി പോലീസ് കേരളത്തിന് കൈമാറും. ജയ്‌പൂരിൽ പിടിയിലായ ഐഎസ് ഭീകരൻ ഷാഫി ഉസമ എന്നറിയപ്പെടുന്ന ഷാനവാസും സംഘവും കേരളത്തിലും എത്തിയിരുന്നുവെന്ന് ഡെൽഹി പോലീസ് സ്പെഷ്യൽ സെൽ വൃത്തങ്ങളാണ് അറിയിച്ചത്. ഇവർ ദക്ഷിണേന്ത്യയിൽ വിവിധയിടങ്ങളിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായും പോലീസ് വ്യക്‌തമാക്കി.
അറസ്‌റ്റിലായ മൂന്ന് പേരും എൻജിനിയറിങ് ബിരുദധാരികളാണ്. ഇവർ ചെറുസംഘങ്ങളായി ഐഎസ് മൊഡ്യൂളുകൾ രൂപീകരിച്ചു രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. അറസ്‌റ്റിലായവർ കേരളത്തിൽ ഉൾപ്പടെ പശ്‌ചിമഘട്ടത്തിലെ വനമേഖലകളിൽ താമസിക്കുകയും ഐഎസ് പതാക സ്‌ഥാപിച്ചു ഫോട്ടോയെടുക്കുകയും ചെയ്‌തു. ഈ ചിത്രങ്ങൾ സ്‌പെഷ്യൽ സെല്ലിന് ലഭിച്ചിട്ടുണ്ട്. പൂനെയിൽ നിന്ന് കടന്നുകളഞ്ഞ ഷാനവാസിനെ ഇന്നാണ് സ്‌പെഷ്യൽ സെൽ പിടികൂടിയത്.
എൻജിനിയർ ആയ ഷാനവാസിനെ കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സർക്കാരിനെതിരെ സമരം നടത്തി സമാധാനവും ഐക്യവും തകർത്ത് രാജ്യത്ത് ഇസ്‌ലാമിക് സ്‌റ്റേറ്റ് സ്‌ഥാപിക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. വിദേശത്തു നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ഇവർ പ്രവർത്തിച്ചുവരുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും ഡെൽഹി പോലീസ് അറിയിച്ചു.
Most Read| വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം രണ്ടു പേർക്ക്; നേട്ടം കൊവിഡ് വാക്‌സിൻ വികസനത്തിന്