ന്യൂഡെൽഹി: മുസ്‌ലിം വിഭാഗത്തിൽ നിന്ന് ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ ഹിന്ദുക്കൾക്ക് ദുരിതമായിരിക്കും ഫലമെന്ന് മതനേതാവ് യതി നരസിംഹാനന്ദ്. ഞായറാഴ്‌ച ഡെൽഹിയിൽ ഒരു ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് യതി നരസിംഹാനന്ദ് വിദ്വേഷ പരാമർശം നടത്തിയത്. ഒരു മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ 50 ശതമാനം ഹിന്ദുക്കൾ മതം മാറുമെന്നും 40 ശതമാനം കൊല്ലപ്പെടുമെന്നും 10 ശതമാനം നാടുകടത്തപ്പെടുമെന്നും ഇയാൾ പറഞ്ഞു.
“2029ലോ 2034ലോ 2039ലോ മാത്രമേ മുസ്‌ലിം പ്രധാനമന്ത്രിയാകൂ. ഒരു മുസ്‌ലിം പ്രധാനമന്ത്രിയായാൽ, 50 ശതമാനം ഹിന്ദുക്കൾ മതം മാറും, 40 ശതമാനം കൊല്ലപ്പെടും, ബാക്കി 10 ശതമാനം അഭയാർഥി ക്യാമ്പുകളിലോ മറ്റ് രാജ്യങ്ങളിലോ പോകേണ്ടിവരും,”- എന്നായിരുന്നു ഇയാളുടെ വിദ്വേഷ പരാമർശം.
വിവാദ പ്രസംഗത്തെത്തുടർന്ന്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ (മതം, വംശം, ദേശം, ഭാഷ എന്നിവയുടെ അടിസ്‌ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ…) കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്‌തു.
നേരത്തെ, 2021 ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ധരം സൻസദിൽ മുസ്‌ലിംകൾക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് യതി നരസിംഹാനന്ദിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു.
അതേസമയം, ഹിന്ദു മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച മൂന്ന് എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌തതായി ഡെൽഹി പോലീസ് അറിയിച്ചു. ഒരു എഫ്‌ഐആർ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ടതാണ്, മറ്റ് രണ്ടെണ്ണം മാദ്ധ്യമ പ്രവർത്തകരുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് രജിസ്‌റ്റർ ചെയ്‌തത്. പരിപാടിക്കിടെ തങ്ങൾക്ക് നേരെ ആക്രമണമുണ്ടായി എന്നാണ് മാദ്ധ്യമ പ്രവർത്തകരുടെ പരാതി.
Most Read: കണ്ണൂർ വിസി നിയമനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും