ഇടുക്കി: കെകെ രമ എംഎൽഎയെ ആക്ഷേപിച്ചുവെന്നത് സംബന്ധിച്ച് ആനി രാജക്ക് തന്റെ പാര്‍ട്ടിയുടെ നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നുവെന്ന് എംഎം മണി. കെകെ രമയെ ആക്ഷേപിച്ചിട്ടില്ല. ചിലതൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും എംഎം മണി പറഞ്ഞു.
രമക്ക് യുഡിഎഫ് കൂടുതല്‍ സമയം കൊടുക്കുന്നു. വിധവ എന്ന് പറഞ്ഞത് യുഡിഫ് ആണ്. അധിക്ഷേപ പരമാര്‍ശം നടത്തിയ കെകെ ശിവരാമന് മറുപടി ഇല്ലെന്നും എംഎം മണി പറഞ്ഞു.
എംഎം മണിയുടേത് ‘പുലയാട്ട് ഭാഷ’ എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. ആനി രാജക്കെതിരെ എംഎം മണി നടത്തിയ അപകീര്‍ത്തികരമായ പ്രസ്‌താവനയില്‍ പ്രതികരിക്കവെയായിരുന്നു കെകെ ശിവരാമന്റെ പ്രതികരണം.
ആനി രാജക്ക് എതിരെ എംഎം മണിയുടെ പ്രതികരണം അങ്ങേയറ്റം മോശമാണ്. ആനി രാജ ഡെൽഹിയിലല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. പുലയാട്ട് ഭാഷ എംഎം മണി നിരന്തരം ഉപയോഗിക്കുന്നു. മണിയുടേത് നാട്ടുഭാഷയാണെന്നത് തെറ്റായ വ്യാഖ്യാനം. രാഷ്‌ട്രീയ എതിരാളികളെ കുറിച്ച് സംസാരിക്കുമ്പോള്‍ അന്തസായ ഭാഷ ഉപയോഗിക്കണം. ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ മനുസ്‌മൃതിതിയുടെ പ്രചാരകനായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എംഎം മണിയുടേത് തെമ്മാടി നിഘണ്ടുവാണ്. മണി പറയുന്നതിനെല്ലാം പ്രതികരിക്കാന്‍ പോയാല്‍ നമ്മള്‍ കുഴയത്തെ ഉള്ളൂ. വളരെ നിരുത്തരവാദിത്തപരമായ പ്രസ്‌താവനയാണ്. ഡെൽഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേരളത്തിലെ കാര്യങ്ങളൊന്നും അറിയില്ലെന്ന് പറയുന്നത് മര്യാദയില്ലാത്ത വര്‍ത്തമാനമാണ്.
കാനം പ്രതികരിക്കാത്തതില്‍ കാനത്തോട് ചോദിക്കണം. മണിയുടെ ഭാഷാപ്രയോഗങ്ങളെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഇത്തരം വൃത്തികെട്ട പദങ്ങളെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വരൂ. അത് അദ്ദേഹത്തിന്റെ സംസ്‌കാരം അത് തന്നെ ആയതുകൊണ്ടാണ്. ആനി രാജയെ പറ്റിമാത്രമല്ല, കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞതു മര്യാദകെട്ട ഭാഷയല്ലേ.
സ്‌ത്രീകളെ കുറിച്ച് ഇത്തരത്തിലുള്ള മോശം പരാമര്‍ശം എംഎം മണിയുടെ ഭാഗത്തു നിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വനിതാ പ്രിന്‍സിപ്പാളിനെ കുറിച്ച് പറഞ്ഞത് എത്രയും മോശപ്പെട്ട രീതിയിലാണ്. ഇതൊക്കെ നിയന്ത്രിക്കേണ്ടത് ആ പാര്‍ട്ടിയാണ്. എംഎം മണി ഉപയോഗിക്കുന്ന പദങ്ങള്‍ നാട്ടുഭാഷയാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നതില്‍ ഒരു ന്യായവുമില്ല.
ഗ്രാമവാസികളും വിദ്യാഭ്യാസം ഇല്ലാത്തവരുമെല്ലാം തെറിയാണോ പറയുന്നത്. നാട്ടുഭാഷ എന്നു പറയുന്നതില്‍ ഒരു ന്യായവുമില്ല. മനുഷ്യന് ഉപയോഗിക്കാന്‍ കൊള്ളാത്ത ഭാഷയെ മണി പലപ്പോഴും പറയാറുള്ളൂ. അതിന് വേറെ വ്യാഖ്യാനങ്ങളുടെ ആവശ്യമില്ല. ഇത്തരം പ്രയോഗങ്ങളിലൂടെ മണി അശ്‌ളീലത്തിന്റെ ഒരു നിഘണ്ടു രചിക്കുകയായിരുന്നു. അശ്‌ളീല നിഘണ്ടുവെന്നല്ല, അതിനെ തെമ്മാടി നിഘണ്ടുവെന്ന് വേണം പറയാനെന്നും കെകെ ശിവരാമന്‍ പറഞ്ഞു.
Most Read: ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി; എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റി അക്കൗണ്ട് മരവിപ്പിച്ചു