ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജി, ജസ്‌റ്റിസ് എസ് അബ്‌ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
പുനർനിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വിസിയെ നീക്കാൻ നിർദ്ദേശിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും നേരത്തെ തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു.
വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്‌ഥാന സർക്കാരും തമ്മിൽ വലിയ വാക്കുതർക്കം നടന്നിരുന്നു. ഇങ്ങനെ പ്രവർത്തിക്കാനാകില്ലെന്നും സംസ്‌ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നും ഗവർണർ തുറന്നടിച്ചിരുന്നു. പുനർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തെഴുതിയെന്ന വിഷയം പ്രതിപക്ഷവും രാഷ്‌ട്രീയ ആയുധമാക്കിയിരുന്നു.
Most Read: ബുച്ച നഗരത്തിലെ റഷ്യൻ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് യുഎൻ