കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്‌റ്റോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം സംസ്‌ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൗൺടൗൺ, കെ ഫോൺ, ഇ മൊബിലിറ്റി, സ്‌മാർട് സിറ്റി എന്നീ നാല് പദ്ധതികളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുക. പദ്ധതികളുടെ ധാരണാപത്രം, കരാർ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഇഡി ചോദിച്ചിരിക്കുന്നത്.
ശിവശങ്കർ മുൻകയ്യെടുത്ത് നടപ്പാക്കിയ പദ്ധതികളിലാണ് അന്വേഷണം നടക്കുന്നത്. പദ്ധതികളുടെ വിശദാംശങ്ങൾ ആരാഞ്ഞ് ഇഡി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ശിവശങ്കർ മേൽനോട്ടം വഹിച്ച ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇ.ഡി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം മറ്റ് പദ്ധതികളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
ലൈഫ് മിഷൻ എംഡി യുവി ജോസ് ശിവശങ്കറിനെതിരായി നൽകിയ മൊഴി കേസിൽ നിർണായകമായിരുന്നു. കമ്മീഷൻ വാങ്ങിയതിന് ശേഷം മാത്രമാണ് തന്നെ കാണാൻ ശിവശങ്കർ എത്തിയതെന്ന് യൂണിറടാക് എംഡി സന്തോഷ് ഈപ്പനും വ്യക്‌തമാക്കിയിരുന്നു. ശിവശങ്കറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സന്തോഷ് ഈപ്പനെ കണ്ടതെന്നായിരുന്നു യുവി ജോസിന്റെ വിശദീകരണം. ഇതോടെ ശിവശങ്കർ നേതൃത്വം കൊടുത്ത വകുപ്പുകളിലൊക്കെയും അഴിമതി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്.
ശിവശങ്കർ തമിഴ്‌നാട്ടിലെ നാഗർകോവിലിൽ കാറ്റാടിപ്പാടത്ത് കോടികളുടെ ബിനാമി നിക്ഷേപം നടത്തിയതായി അന്വേഷണ സംഘങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച ഇഡി അന്വേഷണം അന്യസംസ്‌ഥാനങ്ങളിലേക്കും നീളുകയാണ്.
കസ്‌റ്റഡിയിലുള്ള ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസമായി ഇഡി ചോദ്യം ചെയ്‌ത് വരികയാണ്. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച അന്വേഷണവും ഇഡി വിപുലമാക്കിയിട്ടുണ്ട്. പദ്ധതികളുടെ വിശദാംശങ്ങൾ തേടി നൽകിയ കത്തിൽ സംസ്‌ഥാന സർക്കാരിന്റെ മറുപടിക്ക് അനുസൃതമായിട്ടായിരിക്കും തുടർനടപടി.
Also Read: ബിനീഷ് ആശുപത്രിയില്‍; ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്‌ഥ്യം