കോഴിക്കോട്: എതിർ സ്‌ഥാനാർഥിയുടെ ജയം കൃത്രിമമാണെന്നും ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതി. കോഴിക്കോട് കോർപ്പറേഷൻ 46ആം വാർഡ് ചെറുവണ്ണൂർ വെസ്‌റ്റിൽ 2 വോട്ടിന് പരാജയപ്പെട്ട യുഡിഎഫ്-വെൽഫെയർ പാർട്ടി സ്‌ഥാനാർഥി എംഎ ഖയ്യൂം ആണ് പരാതി നൽകിയത്. വോട്ട് കൃത്രിമത്തിനും കള്ളവോട്ടിനും ഉദ്യോഗസ്‌ഥരുടെ സ്വജനപക്ഷപാതത്തിനും എതിരായാണ് ജില്ലാ വരണാധികാരിയായ കളക്‌ടർ സാംബശിവ റാവുവിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്.
സിപിഎം നേതാവും കോർപ്പറേഷൻ വികസനകാര്യ ചെയർമാനുമായിരുന്ന പിസി രാജനാണ് ഇവിടെ ജയിച്ചത്. പിസി രാജന് 1,786 വോട്ടുകളും എംഎ ഖയ്യൂമിന് 1,784 വോട്ടുകൾ ലഭിച്ചെന്നും 2 വോട്ടുകൾക്ക് രാജൻ ജയിച്ചെന്നുമാണ് ഫലം പ്രഖ്യാപിച്ചത്. എന്നാൽ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 19 വോട്ടുകൾക്ക് മുന്നിലായിരുന്നു ഖയ്യൂം. യന്ത്രത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷവും തപാൽ വോട്ടുകൾ എത്രയെണ്ണം ഉണ്ടെന്നത് യുഡിഎഫ് പ്രതിനിധികളിൽ നിന്ന് മറച്ചുവെച്ചുവെന്നും ഖയ്യൂം ആരോപിക്കുന്നു. 3 മണിക്കൂർ കഴിഞ്ഞാണ് ഇവ എണ്ണിയതെന്നും ആരോപണമുണ്ട്.
പരാജയം ഉറപ്പായതോടെ കോവിഡ് തപാൽ വോട്ടുകൾ തിരുകി കയറ്റിയെന്നാണ് പരാതി. തപാൽ വോട്ടുകൾ എത്രയെണ്ണം ഉണ്ടെന്ന് അന്വേഷിച്ചപ്പോൾ അത് പറയാൻ പറ്റില്ലെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. വീണ്ടും അന്വേഷിച്ചപ്പോൾ 22 എന്നും എണ്ണാൻ തുടങ്ങിയപ്പോൾ 36 എന്നും പറഞ്ഞുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ പന്തികേട് തോന്നി പരാതി പറഞ്ഞെങ്കിലും ഉദ്യോഗസ്‌ഥൻ ചെവികൊണ്ടില്ല. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും എംഎ ഖയ്യൂം പറഞ്ഞു.
Read also: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടർന്നേക്കും