കോഴിക്കോട്: കോർപറേഷൻ ഓഫിസിൽ എണ്ണൂറിലധികം ഒഴിവുകളുണ്ടെന്ന് പറഞ്ഞ് തൊഴിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കോർപറേഷൻ ഓഫിസിൽ 2021-22 കാലയളവിൽ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാണിച്ച് സ്വകാര്യ വെബ്സൈറ്റ് വഴി പരസ്യം നൽകിയാണ് തട്ടിപ്പിന് ശ്രമം നടന്നത്. അതേസമയം, നിയമനം കരാർ അടിസ്‌ഥാനത്തിൽ ആണെന്നാണ് പരസ്യത്തിൽ പറയുന്നത്.
ക്ളർക്ക്, പ്യൂൺ തുടങ്ങിയ തസ്‌തികകളിൽ 821 ഒഴിവുണ്ടെന്നാണ് പരസ്യത്തിൽ പറയുന്നത്. അഭിമുഖം വഴിയായിരിക്കും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. 18,000 രൂപ മാസ ശമ്പളവും 150 രൂപ യാത്രാബത്തയും ലഭിക്കും. തുടങ്ങിയവയാണ് പരസ്യത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ. കൂടാതെ, വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കും നൽകിയിട്ടുണ്ട്. ഈ ലിങ്കിൽ കയറിയാൽ കോർപറേഷന്റേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള വെബ്സൈറ്റിലേക്കാണ് പ്രവേശിക്കുക.
സാമൂഹിക മാദ്ധ്യമങ്ങൾ വഴി പരസ്യം വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. അതേസമയം, പല അപേക്ഷകരും ജോലി സംബന്ധമായ വിവരങ്ങൾ അറിയാൻ കോർപറേഷനിലേക്ക് വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന്, അധികൃതർ കമ്മീഷണർക്ക് പരാതി നൽകി. കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് സൈബർ സെൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ്പ് ആവശ്യപ്പെട്ടു.
Read Also: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; ഓറഞ്ച് അലർട് 6 ജില്ലകളിൽ