യുഎഇ: ഇംഗ്ളണ്ട് ഓൾ റൗണ്ടർ മൊയീൻ അലി ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഡിസംബറിൽ ഓസ്‌ട്രേലിയയുമായി ഉള്ള ആഷസ് പരമ്പര നടക്കാനിരിക്കെയാണ് മൊയീൻ അലി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ടെസ്‌റ്റില്‍നിന്ന് വിരമിക്കുന്നതെന്നാണ് താരത്തിന്റെ പ്രതികരണം.
നിലവിലെ സാഹചര്യത്തിൽ ക്രിക്കറ്റിനായി വീട്ടിൽ നിന്ന് ധാരാളം സമയം വിട്ടു നിൽക്കേണ്ടി വരുന്നതും ടെസ്‌റ്റ് ക്രിക്കറ്റ് മതിയാക്കാൻ തീരുമാനിച്ചതിന്റെ പ്രധാന കാരണമാണ് എന്നാണ് സൂചന.
ഇംഗ്ളണ്ടിന്റെ ട്വന്റി 20 ലോകകപ്പ് ടീമിൽ മൊയീൻ അലിയുണ്ട്. അതേസമയം ആഷസ് പരമ്പരക്ക് എത്തുന്ന ഇംഗ്ളണ്ട് ടീമിന് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്നതും 14 ദിവസത്തെ ക്വാറന്റെയ്ന്‍ വേണമെന്നതും താരത്തെ ടെസ്‌റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
വിരമിക്കൽ വിവരം ഇംഗ്ളണ്ട് നായകൻ ജോ റൂട്ടിനെയും കോച്ച് ക്രിസ് സിൽവർവുഡിനെയും താരം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന അലി നിലവിൽ യുഎഇയിലാണ്.
ഐസിസിയുടെ ടെസ്‌റ്റ് ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ നിലവിൽ മൂന്നാമതാണ് മൊയീൻ അലി. 2014 ജൂണിൽ ശ്രീലങ്കക്കെതിരെ ലോർഡ്സിലാണ് മൊയീൻ അലി ടെസ്‌റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 64 ടെസ്‌റ്റ് മൽസരങ്ങളിൽ നിന്ന് 2914 റൺസ് നേടിയ താരം 195 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.
അതേസമയം ജോഫ്ര ആര്‍ച്ചര്‍ പരുക്കേറ്റ് പിന്‍മാറിയതിനും പരുക്കുമൂലം വിശ്രമിക്കുന്ന ബെന്‍ സ്‌റ്റോക്‌സ് കളിക്കുന്നത് സംശയത്തിലായതിനും പിന്നാലെ അലിയുടെ വിരമിക്കല്‍ തീരുമാനം കൂടി വന്നതോടെ ഇംഗ്ളണ്ട് ടീം കടുത്ത സമ്മർദ്ദത്തിലാണ്.
Most Read: 12 വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും