കൽപ്പറ്റ: അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ച ആറുപേരെ വനംവകുപ്പ് പിടികൂടി. സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റേഞ്ചിലെ ബഡേരി സെക്ഷനിലെ റിപ്പൺ വാളത്തൂർ വനത്തിൽ അനധികൃതമായി പ്രവേശിച്ച സംഘത്തെയാണ് പിടികൂടിയത്. റിപ്പണിലെ അഫ്‌സൽ റാൻ, അമീൻ ഷബീർ (23), എസ് ശരൺദാസ് (22), ടോം ജോർജ് (34), ടി ആദർശ് (22), പാലക്കാട് സ്വദേശി ഭരത് (21) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
റിപ്പൺ വാളത്തൂരിലെ ഉൾവനത്തിലാണ് പ്രതികൾ കടന്നുകയറിയത്. പാറക്കെട്ടുകൾ നിറഞ്ഞ ഈ വനഭാഗം അതീവ ദുർഘടവും അപകട സാധ്യത ഏറെ ഉള്ളതുമായ ഭാഗമാണ്. കൂടാതെ കാട്ടാനകൾ അടക്കമുള്ള വന്യജീവികളുടെ വിഹാര കേന്ദ്രവുമാണിവിടെ. അടുത്തിടെ ഈ ഭാഗത്ത് വനസംരക്ഷണ പ്രവർത്തനത്തിനിടെ പാറക്കെട്ടിൽ കാൽവഴുതി വീണ് ബഡേരി സെക്ഷനിലെ ഫോറസ്‌റ്റ് വാച്ചർ മരിച്ചിരുന്നു. തിരച്ചിലിനൊടുവിൽ മൃതദേഹം രണ്ടു ദിവസത്തിന് ശേഷമാണ് കണ്ടെടുത്തത്.
അതേസമയം, വനഭാഗങ്ങളിൽ അനധികൃതമായി പ്രവേശിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും, ഇവർക്കെതിരെ അറസ്‌റ്റ് ഉൾപ്പടെയുള്ള ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്നും സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫിസർ എ ഷജ്‌ന അറിയിച്ചു.
Most Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ജയിലിലടച്ചിട്ട് ഒരു വർഷം