കോഴിക്കോട് : ജില്ലയിലെ ഫറോക്ക് റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ 54 കുപ്പി വിദേശമദ്യം കണ്ടെടുത്തു. ആർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാഹി നിർമിത വിദേശമദ്യം കണ്ടെത്തിയത്. പരിശോധന നടത്തിയ സംഘത്തിന് റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ളാറ്റ്‌ഫോമിൽ ഉപേക്ഷിച്ച നിലയിലാണ് മദ്യമടങ്ങിയ പെട്ടി ലഭിച്ചത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ മദ്യശാലകൾ അടഞ്ഞു കിടക്കുകയാണ്. ഇതിന്റെ പശ്‌ചാത്തലത്തിൽ ട്രെയിൻ മാർഗം മദ്യം കടത്താൻ സാധ്യതയുണ്ടെന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡ് ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥ സംഘമാണ് പരിശോധന നടത്തിയത്. പിടിയിലാകുമെന്ന് ഭയപ്പെട്ട് മദ്യം പ്ളാറ്റ്‌ഫോമിൽ ഉപേക്ഷിച്ച് മദ്യക്കടത്തുകാർ കടന്നു കളഞ്ഞതാകാമെന്നാണ് സൂചന.
ഫറോക്ക് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സതീശൻ, ആർപിഎഫ് എസ്ഐ അപർണ അനിൽകുമാർ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. കൂടാതെ അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫിസർ പ്രവീൺ ഐസക്ക്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം റെജി, എ സവീഷ്, ആർപിഎഫ് അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടർ റസൽ കാസ്‌റ്റിനൊ, ഹെഡ് കോൺസ്‌റ്റബിൾ കെ മനോജ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
Read also : ഓസ്‌ട്രേലിയയില്‍ വാഹന അപകടത്തില്‍ മലയാളികളായ അമ്മയും മകനും മരിച്ചു