കോഴിക്കോട്: പ്രശസ്‌ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു. പന്ത്രണ്ടാം വയസ്സിൽ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമൻ, പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാൻ തുടങ്ങിയത്. അച്ഛനും, പിതൃ സഹോദരങ്ങളും, അമ്മച്ഛനുമായിരുന്നു ഗുരുക്കൻമാർ.
തെയ്യങ്ങളുടെ ആടയാഭരണങ്ങൾ നിർമിക്കുന്നതിലും മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലെല്ലാം അദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചിരുന്നു. 1982-ൽ നടന്ന ഡൽഹി ഏഷ്യാഡിൽ തെയ്യം കെട്ടി അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു.
Also Read: കെഎഎസ് പരീക്ഷാ ക്രമക്കേട്; വിശദീകരണത്തിന് 10 ദിവസം നീട്ടിനൽകി
ഇതോടെ അദ്ദേഹത്തിന്റെ ജൻമനാടായ പള്ളിക്കരക്ക് സമീപത്തെ ബസ് സ്‌റ്റോപ്പ് ഏഷ്യാഡ് മുക്കായി മാറി. മലബാറിലെ 39-ഓളം ക്ഷേത്രങ്ങളിൽ തെയ്യം കെട്ടി ആടാറുണ്ട് ഇദ്ദേഹം. എഐആറിലും, ദൂരദർശനിലും തെയ്യം, തോറ്റംപാട്ട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാർഡും ഫോക്‌ലോർ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു. ഭാര്യ: ജാനു, മക്കൾ: ഗൗരി, ജയ, ബിന്ദു, ബീന