കോഴിക്കോട്: അന്തരിച്ച അതുല്യ കലാകാരൻ മാമുക്കോയയുടെ സംസ്‌കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ രാവിലെ പത്തിനാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ഒമ്പത് മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന്, അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോവുക.
രാത്രി വൈകിയും നിരവധി പേരാണ് തങ്ങളുടെ പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. സിനിമാ-നാടക-സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലകളിൽ നിന്നുള്ളവർക്ക് ഒപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടുകാരും അവസാനമായി ആദരാഞ്‌ജലികൾ അർപ്പിക്കാൻ ടൗൺ ഹാളിലേക്ക് ഒഴുകിയെത്തി. ടൗൺ ഹാളിൽ രാത്രി പത്ത് മണിവരെ പൊതുദർശനം ഉണ്ടായിരുന്നു. രാത്രി വൈകിയാണ് ഭൗതിക ശരീരം വീട്ടിലെത്തിച്ചത്.
ഇന്നലെ ഉച്ചക്ക് 1.5ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയ കുലപതിയാണ് അരങ്ങൊഴിയുന്നത്. അഭിനയ മികവിൽ എക്കാലവും മനസിൽ തങ്ങി നിർത്തുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ടാണ് മാമുക്കോയ എന്ന അതുല്യ കലാകാരൻ മലയാള സിനിമാ ലോകത്തെ വിട്ടുപോകുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങൾ ഒന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ.
1962ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്‌ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. എന്നാൽ, സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വർഷത്തിന് ശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ‘സുറുമയിട്ട കണ്ണുകൾ’ എന്ന സിനിമയിൽ മുഖം കാണിച്ചു. സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്‌തത്.
പിന്നാലെ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സൻമനസുള്ളവർക്ക് സമാധാനം, രാരീരം, നാടോടിക്കാറ്റ്, വരവേൽപ്പ്, മഴവിൽക്കാവടി, പെരുമഴക്കാലം ഇന്നത്തെ ചിന്താവിഷയം, കുരുതി തുടങ്ങി 250ലേറെ സിനിമകളിൽ മാമുക്കോയ മികച്ച കഥാപത്രങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. പെരുമഴക്കാലത്തിലെ കഥാപാത്രത്തിന് 2004ൽ സംസ്‌ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കേരള സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏർപ്പെടുത്തിയ 2008ൽ അത് ലഭിച്ചത് ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ മാമുക്കോയക്കായിരുന്നു.
Most Read: സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് ഡെൽഹിയിലെത്തും