പാലക്കാട്: ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണി മൂലം പാലക്കാട് കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രധാന പ്രതിയെ അറസ്‌റ്റ് ചെയ്‌തു. പാലക്കാട് കല്ലേക്കാട് സ്വദേശി സുധാകരനെയാണ് ഹേമാംബികനഗർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിലെ മറ്റ് പ്രതികളായ പ്രകാശൻ, ദേവദാസ് തുടങ്ങിയവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്‌തമാക്കി.
ജൂലൈ 20നാണ് പാലക്കാട് വള്ളിക്കോട് സ്വദേശിയും കർഷകനുമായ വേലുക്കുട്ടി ട്രെയിന് മുന്നിൽ ചാടി ആത്‍മഹത്യ ചെയ്‌തത്. പലിശക്കാരുടെ നിരന്തര ഭീഷണി മൂലമാണ് വേലുക്കുട്ടി ജീവനൊടുക്കിയതെന്ന് ആരോപിച്ച് ബന്ധുക്കളാണ് പരാതി നൽകിയത്. വേലുക്കുട്ടി തന്റെ മകളുടെ വിവാഹ ആവശ്യങ്ങൾക്കായി 3 ലക്ഷം രൂപ പലിശക്ക് കടമെടുത്തിരുന്നു. തുടർന്ന് പല തവണയായി 3 ലക്ഷം രൂപ വാങ്ങിയ സ്‌ഥാനത്ത് 10 ലക്ഷം രൂപയോളം മടക്കി നൽകിയതായി മകൻ വിഷ്‌ണു വ്യക്‌തമാക്കി. എന്നാൽ. അതിന് ശേഷവും പലിശക്കാർ ഭീഷണി തുടരുകയായിരുന്നു.
വെളുക്കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഘം സ്‌ഥലം തട്ടിയെടുക്കാൻ വേലുക്കുട്ടിയെ കൊണ്ട് നിർബന്ധിച്ച് മുദ്രപത്രത്തിൽ ഒപ്പിട്ട് വാങ്ങിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അറസ്‌റ്റിലായ സുധാകരനാണ് ഇത് ചെയ്‌തതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആത്‌മഹത്യാ പ്രേരണ കുറ്റം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Also Read: നിയന്ത്രണങ്ങൾ കർശനമാക്കുന്നു; കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കാൻ തീരുമാനം