ന്യൂഡെൽഹി: ഹരിയാന അതിർത്തിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ ആയിരക്കണക്കിന് കർഷകർ ഇന്ന് ഡെൽഹിയിൽ പ്രവേശിക്കും. കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ‘സമാധാനപരമായി’ പ്രതിഷേധിക്കാൻ കർഷകർക്ക് അനുമതി നൽകി. വടക്ക് പടിഞ്ഞാറൻ ഡെൽഹിയിലെ നിരങ്കരി സമാഗം ഗ്രൗണ്ടിൽ പ്രതിഷേധിക്കാനാണ് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്.
കർഷകർക്കൊപ്പം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്‌തു. കേന്ദ്ര സർക്കാരിന്റെ അനുനയ നീക്കത്തിന് ശേഷവും കർഷകരെ തടയാൻ ശ്രമിക്കുന്ന മനോഹർ ലാൽ ഖട്ടാർ സർക്കാരിന്റെ ക്രൂര നീക്കത്തിനെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു.
Also Read: കർഷകർ തീവ്രവാദികളല്ല; സ്‌റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്ന് സർക്കാർ; പോലീസിന് തിരിച്ചടി
ഇന്ന് രാവിലെയാണ് പോലീസ് കർഷക സമരത്തിന് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. കഴിഞ്ഞ ദിവസവും സമാന സംഭവം ഉണ്ടായിരുന്നു. എന്നാൽ, പോലീസിന്റെ ഒരു നീക്കത്തിനും കർഷക സംഘത്തെ തളർത്താനായില്ല. പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനത്തോടെ ഒറ്റക്കെട്ടായിട്ടാണ് ഇത്തരം അടിച്ചർമർത്തലുകളെ അവർ നേരിട്ടത്.