ന്യൂഡെല്‍ഹി : കര്‍ഷക നേതാക്കള്‍ എന്‍ഐഎക്ക് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് വ്യക്‌തമാക്കി കര്‍ഷക സംഘടനകള്‍. കൂടാതെ എന്‍ഐഎയുടെ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഖാലിസ്‌ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന കേസില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും, പഞ്ചാബി നടന്‍ ദീപ് സിദ്ദുവും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ നോട്ടിസ് നല്‍കിയത്. ഇത്തരത്തില്‍ 40ല്‍ അധികം ആളുകള്‍ക്ക് ഇതുവരെ എന്‍ഐഎ നോട്ടിസ് കൈമാറി. രാജ്യത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഖാലിസ്‌ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്‌റ്റിസ്, ഖാലിസ്‌ഥാന്‍ സിന്ദാബാദ് ഫോഴ്സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്‌ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്നീ സംഘടനകള്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് എന്‍ഐഎ വെളിപ്പെടുത്തുന്നത്. ഈ കേസിന്റെ അടിസ്‌ഥാനത്തിലാണ് കര്‍ഷക നേതാക്കളെയും പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരെയും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത്.
അതേസമയം തന്നെ ചൊവ്വാഴ്‌ച കേന്ദ്രസര്‍ക്കാരുമായി നടക്കുന്ന കൂടിക്കാഴ്‌ചയില്‍ കര്‍ഷകര്‍ ഈ വിഷയം ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന സമരം ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോള്‍ എന്‍ഐഎ ആരോപിക്കുന്ന കേസെന്നും കര്‍ഷക സംഘടന ആരോപിച്ചു. ഈ നീക്കത്തിലൂടെ റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷക സംഘടനകൾ നടത്താന്‍ തീരുമാനിച്ച ട്രാക്‌ടര്‍ റാലി അടക്കമുള്ള സമരത്തെ തടയുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും സമാധാനപരമായി റിപ്പബ്ളിക് ദിനത്തില്‍ ട്രാക്‌ടര്‍ റാലി നടത്തുമെന്നും നേതാക്കള്‍ വ്യക്‌തമാക്കി.
Read also : നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്; രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് അഞ്ചു വയസ്