ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രതിഷേധം കനക്കുന്നു. ഡെൽഹി-നോയിഡ അതിർത്തിയായ ഛില്ല കർഷകർ ഇന്ന് പൂർണമായും ഉപരോധിക്കും. രാജസ്‌ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്ന് സ്‌ത്രീകൾ അടക്കമുള്ള കർഷകർ സമരവേദിയിലേക്ക് എത്തുന്നത് തുടരുകയാണ്. എന്നാൽ പുതിയ കാർഷിക നിയമങ്ങൾ ഏവരും അംഗീകരിച്ചതാണെന്നും യഥാർഥ കർഷക സംഘടനകളുമായി ചർച്ച നടത്താമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പ്രതികരിച്ചു.
അതിനിടെ ഡെൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭം 21ആം ദിവസത്തിലേക്ക് കടന്നു. ഓരോ ദിവസം പിന്നിടുമ്പോഴും സമരത്തിന് എത്തുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ്. ഡൽഹിയിലേക്കുള്ള പാതകൾ ഓരോന്നായി കർഷകർ ഉപരോധിക്കുകയാണ്. ഇന്ന് ഡെൽഹി-നോയിഡ അതിർത്തിയായ ഛില്ല കർഷകർ പൂർണമായും ഉപരോധിക്കും. ഡെൽഹി-ആഗ്ര, ഡെൽഹി-ജയ്‌പൂർ പാതകളിലെ ഉപരോധം തുടരുകയാണ്. 3 കാർഷിക നിയമങ്ങളും പിൻവലിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിൻമാറുകയുള്ളുവെന്ന് കർഷകർ വ്യക്‌തമാക്കി.
അതിനിടെ പുതിയ കാർഷിക ബില്ലുകളെ പിന്തുണക്കുന്ന കർഷക സംഘടനകളുമായി കേന്ദ്ര മന്ത്രിമാർ കൂടിക്കാഴ്‌ച നടത്തുന്നത് തുടരുകയാണ്. നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണ പരിപാടികളും ബിജെപി ആരംഭിച്ചിട്ടുണ്ട്. നിയമങ്ങൾക്ക് അനുകൂലമായി രാജ്യത്ത് ഉടനീളം ബിജെപി 700 യോഗങ്ങൾ സംഘടിപ്പിക്കും. അതേസമയം, കർഷക സമരം സംബന്ധിച്ച് ഇന്ന് പരിഗണനക്ക് വരുന്ന ഹരജികളിലെ സുപ്രീംകോടതിയുടെ പ്രതികരണം കർഷകർക്കും ബിജെപി സർക്കാരിനും ഒരുപോലെ നിർണായകമാകും.
Read also: മോദിക്കും അമിത് ഷാക്കും എതിരെ 10 കോടിയുടെ കേസ്; തള്ളി യുഎസ് കോടതി