വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരായ 100 മില്യൺ (10 കോടി) ഡോളറിന്റെ കേസ് യുഎസ് കോടതി തള്ളി. ഇരുവർക്കുമെതിരെ ഹരജി നൽകിയ കശ്‌മീർ ഖലിസ്‌ഥാൻ റഫറണ്ടം ഫ്രണ്ടും മറ്റ് രണ്ട് കക്ഷികളും തുടർച്ചയായി രണ്ട് വാദത്തിനും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി നടപടി. ടെക്‌സസിലെ സതേൺ ഡിസ്‌ട്രിക്‌ട് കോടതി ജഡ്‌ജി ഫ്രാൻസസ് എച് സ്‌റ്റാസിയുടേതാണ് വിധി.
ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരേയായിരുന്നു ഹരജി. ടെക്‌സസിലെ ഹൂസ്‌റ്റണിൽ പ്രധാനമന്ത്രിയുടെ ‘ഹൗഡി മോദി’ പരിപാടി നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഹരജി ഫയൽ ചെയ്‌തത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ പാർലമെന്റ് നടപടി പിൻവലിക്കണമെന്നും നഷ്‌ടപരിഹാരമായി 10 കോടി നൽകണമെന്നും ആയിരുന്നു ഹരജിക്കാരുടെ ആവശ്യം. മോദിയെയും അമിത് ഷായെയും കൂടാതെ ലഫ്.ജനറൽ കൻവാൾ ജീത്ത് സിങ് ധില്ലനും കേസിൽ ഉൾപ്പെട്ടിരുന്നു. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്‌റ്റാഫിന്റെ ഡെപ്യൂട്ടി ചീഫായ ധില്ലൻ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്‌ടർ ജനറൽ കൂടിയാണ്.
Also Read: ലാഭം ഉണ്ടാക്കിയ ശേഷം പാർട്ടിയെ വഞ്ചിച്ച് പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ല; മമത
കശ്‌മീർ ഖലിസ്‌ഥാൻ റഫറണ്ടം ഫ്രണ്ടിനെ കൂടാതെ ഹരജി നൽകിയ മറ്റ് രണ്ട് കക്ഷികൾ ആരെന്ന് വ്യക്‌തമല്ല.